കോഴിക്കോട് മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

കോഴിക്കോട്: സംവരണം ചെയ്ത കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. സീറ്റിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു. മലപ്പുറം, പത്തനംതിട്ട സ്വദേശികളാ
യ രണ്ട് വിദ്യാർത്ഥികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ചതായുള്ള രേഖകളുമായി മെഡി. കോളേജിൽ ചേരാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഈ അക്കാദമിക് വർഷം കശ്മീരിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്ത ഒരു എം.ബി.ബി.എസ് സീറ്റിന്റെ പേരിലാണ് പലരിൽ നിന്നായി പണം തട്ടിയത്.
സീറ്റ് ഒഴിവുണ്ടോയെന്നുചോദിച്ച് രണ്ട് അപേക്ഷാർഥികൾ ഇന്നലെ ഫോണിൽ ബന്ധപ്പെടുകകൂടി ചെയ്തതോടെ കോളേജ് അധികൃതർ പോലീസിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകുകയായിരുന്നു. കോളേജിന്റെ വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ചായിരുന്നു അപേക്ഷാർത്ഥികളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയത്.
സീറ്റ് ഒഴിവുണ്ടെന്ന വിവരം സെപ്റ്റംബർ 13−നാണ് കോളേജ് പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസിനെ രേഖാമൂലം അറിയിച്ചത്. സീറ്റൊഴിവ് സംബന്ധിച്ച് ഡൽഹിയിൽ വിവരമറിയിച്ചതിന്റെ രണ്ടാം ദിവസം മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി താൻ മൂന്ന് ലക്ഷംരൂപ ഫീസടച്ച് പ്രവേശനം നേടിയെന്ന് അവകാശപ്പെട്ട് മെഡിക്കൽ കോളേജിലെത്തി.
കോളേജ് അധികൃതർ കാര്യംപറഞ്ഞ് ബോധ്യപ്പെടുത്തിയതോടെ പരാതി നൽകാൻ പോലും നിൽക്കാതെ വിദ്യാർത്ഥി മടങ്ങി. പിന്നീട് പണം നഷ്ടമായെന്ന് കാണിച്ച് പത്തനംതിട്ട സ്വദേശിയായ ഒരു വിദ്യാർത്ഥി ഇന്നലെ വന്നതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. സൗത്ത് ഇന്ത്യൻബാങ്കിലെ ഉത്തരേന്ത്യയിലെ ഒരു ശാഖയിലെ അക്കൗണ്ടിലേക്ക് എട്ട്ലക്ഷം രൂപ അടച്ചതായാണ് ഈ വിദ്യാർത്ഥി മെഡിക്കൽ കോളേജ് അധികൃതരെ അറിയിച്ചത്. 55,000 രൂപ നേരിട്ട് അടച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാനാണ് രണ്ട് അപേക്ഷാർത്ഥികളോട് തട്ടിപ്പ് നടത്തിയവർ നിർദ്ദേശിച്ചത്. മെഡിക്കൽ കോളേജിന്റെ വ്യാജ ലെറ്റർഹെഡിൽ തയ്യാറാക്കിയ പ്രവേശന ഉത്തരവും ഇവരിൽ നിന്ന് കോളേജധികൃതർ കണ്ടെടുത്തു.
സീറ്റൊഴിവിന്റെ കാര്യം പറഞ്ഞ് വാട്സാപ്പിലും സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോളേജിൽ സീറ്റ് ഒഴിവുണ്ടെന്നപേരിൽ നടക്കുന്ന തട്ടിപ്പിൽ ഇനി അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രതകാണിക്കണമെന്ന് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ അറിയിച്ചു.