എൻ.എ.ഡി പരിസരത്തെ നിർമ്മാണം : നിയമ ഭേദഗതി ഉടൻ വരുത്തുമെന്ന് കേന്ദ്രമന്ത്രി

ആലുവ : എൻ.എ.ഡി പരിസരത്തെ നിർമ്മാണ നിയന്ത്രണത്തിൽ ഇളവ് വരുത്തുന്ന നിയമ ഭേദഗതി ഉടൻ വരുത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലി പറഞ്ഞു. സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കും കേരളത്തിലെ മറ്റ് എം.പിമാരും അരുൺ ജെയ്റ്റിലിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ.എ.ഡി പരിസരവാസികളുടെ ദീർഘകാല ആവശ്യത്തിന് ഇതോടെ പരിഹാരമാവുമെന്ന് ഇന്നസെന്റ് എം.പിയും അഭിപ്രായപ്പെട്ടു.
എൻ.എ.ഡി പരിസരവാസികൾക്ക് വീട് വെയ്ക്കുന്നതിനും വീടുകൾക്ക് അറ്റകുറ്റപണികൾ നടത്തുന്നതിനും മറ്റുമായി പ്രതിരോധ മന്ത്രാലയം വളരെയധികം ഉപാധികൾ വച്ചിട്ടുണ്ട്.
വിവിധ സേനാവിഭാഗങ്ങളുടെ രാജ്യത്തെ ആയുധശാലകൾക്ക് ചുറ്റും സുരക്ഷാ മേഖലകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് എൻ.എ.ഡിയും 1992 മുതൽ സുരക്ഷാമേഖലയായി മാറിയത്. നിബന്ധനകൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ ജനജീവിതം ദുസഹമാവുകായിരുന്നു. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം, റോഡുകളുടെയും വൈദ്യുതി ലൈനുകളുടേയും നിർമ്മാണം, സ്ഥലത്തിന്റെയും മറ്റും ക്രയ വിക്രയം തുടങ്ങിയ നിരവധി കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ബാധകമായി. ഇതിൻ്റെ ഭാഗമായാണ് ഇന്നസെന്റ് എം.പിയുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിച്ചത്.
സുരക്ഷാ മേഖലാ നിബന്ധനകളിൽ രാജ്യത്തെ ഏതാനും ആയുധ ശാലകൾക്ക് ഇളവനുവദിച്ച് 2016ൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഇത് എൻ.എ.ഡിക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എം.പി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. എം.പിമാരായ എ. സന്പത്ത്, പി.കെ.ബിജു, എം.ബി.രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.