അതിരപ്പിള്ളി : കോൺഗ്രസിൽ ഭിന്നത രൂക്ഷം
തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. പദ്ധതി വേണ്ടെന്നാണ് പാർട്ടി നിലപാടെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയാൽ ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്നും ഹസൻ പറഞ്ഞു.
അതിരപ്പിള്ളിയിൽ പൊതു ചർച്ച വേണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. സമവായ ചർച്ചകളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ നടത്തി മുന്നോട്ടു പോകണം. എന്നാൽ, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എം.എം ഹസൻ രംഗത്ത് എത്തിയത്.
പദ്ധതി വേണ്ടെന്ന കാര്യത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായ പ്പെട്ടു. സർക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെയാണ് ഉമ്മൻചാണ്ടി എതിർത്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എന്നാൽ ഉമ്മൻചാണ്ടിയെ അനുകൂലിച്ച് വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ നിലപാടിനോട് യോജിപ്പാണെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നത് നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി കേരളത്തിന്റെ ഭാവിക്ക് നല്ലതാണ്. സമവായത്തിലുടെ പദ്ധതി നടപ്പാക്കുമെന്നും എം.എം മണി പറഞ്ഞു.

