ശബരിമല സത്യവാങ്മൂലം : വിശ്വാസത്തെ മാനിക്കുമെന്ന് ശിവകുമാർ


കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം മാറ്റുമെന്നും, വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും പുതിയ സത്യവാങ് മൂലമെന്നും മന്ത്രി പറഞ്ഞു.

വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ ശബരിമലയില്‍ പ്രവേശിക്കുവാന്‍ സാധിക്കു എന്നും, പരമ്പരാഗത വിശ്വാസപ്രകാരം നിശ്ചിത പ്രായപരിധിയിലുളള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കുവാന്‍ കഴിയില്ലെന്നുമാണ് പുതിയ സത്യവാങ്മൂലത്തിലുളളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടാകണമെന്നില്ല ഈ സര്‍ക്കാരിന്റേത്. ഈ സര്‍ക്കാര്‍ ക്ഷേത്രവിശ്വാസികളുടെ താല്‍പര്യങ്ങള്‍ മാനിക്കും. അതനുസരിച്ചുള്ള സത്യവാങ്മൂലമായിരിക്കും നല്‍കുക. അദ്ദേഹം വ്യക്തമാക്കി. നാളെ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് സത്യവാങ്മൂലത്തിന് അന്തിമ രൂപം നല്‍കുമെന്നും അതിന് ശേഷം മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി ഫിബ്രവരി എട്ടിനകം സത്യവാങ്മൂലം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സര്‍ക്കാരുകള്‍ മാറി വരുന്നത് അനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.

പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും നല്‍കിയ പൊതുതാത്പര്യഹര്‍ജി പരിഗണിച്ചപ്പോഴാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനസര്‍ക്കാറിന് സുപ്രീംകോടതി അനുമതി നല്‍കിയത്.

അതേസമയം ശബരിമല സ്‌പെഷ്യല്‍ ബസ് സര്‍വീസുകളില്‍ സ്ത്രീകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ചോദ്യം ചെയ്തുളള ഹര്‍ജിയിലും ഒരു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരും, കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കും

You might also like

  • Straight Forward

Most Viewed