ബ്രസീലിൽ അണക്കെട്ട് തകർന്ന് പതിനേഴ് പേർ മരിച്ചു

ബ്രസീലിയ: ബ്രസീലിൽ ഖനിയിലെ മലിനജലം തടഞ്ഞുനിർത്താൻ നിർമ്‍മിച്ച അണക്കെട്ട് തകർന്ന് 17 മരണം. പുരാതന നഗരമായ മരിയാനയിലാണ് സംഭവം. തകർച്ചയിൽ രാസവസ്തുക്കളും വിഷാംശമുള്ള വസ്തുക്കളും അടങ്ങുന്ന ചെമണ്ണ് കലർന്ന വെള്ളം കുത്തിയൊഴുകുകയായിരുന്നു.
ഏഴ് കിലോമീറ്റർ അകലെയുള്ള ബെന്റോ റോഡ്രിഗസ് പട്ടണം ചെളിയിൽ മുങ്ങിപ്പോയി. ഇവിടുന്നു ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണിപ്പോൾ. വാഹനങ്ങളും വീടുകളുമെല്ലാം ചെളിയിനടിയിലായി. അറുന്നൂറോളം പേർക്ക് വീട് നഷ്ടപ്പെട്ടതായാണ് വിവരം.
മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ കാര്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്താനായിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഗ്വാലക്സോ ഡോ നോർത്തെ നദിയുടെ സമീപത്തായാണ് അണക്കെട്ടു നിലനിന്നിരുന്നത്. അതിനാൽ നദിയിലെ വെള്ളത്തിൽ മാലിന്യം കലർന്നിട്ടുണ്ടോയെന്ന സംശയത്തിലാണ് അധികൃതർ.