ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന ‘മാഡ്’ മൈക്ക് ഹ്യൂഗ്സ് റോക്കറ്റ് തകര്‍ന്നുവീണ് മരിച്ചു

വാഷിങ്ടൺ: ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അത് തെളിയിക്കാൻ നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തതിലൂടെ പ്രശസ്തനായ യു.എസ്. സ്വദേശി മൈക്ക് ഹ്യൂഗ്സ്(64) അന്തരിച്ചു. ‘മാഡ്’ മൈക്ക് ഹ്യൂഗ്സ് എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്വന്തമായി വീട്ടിൽ നിർമ്മിച്ച, നീരാവി കൊണ്ട് പ്രവർത്തിക്കുന്ന റോക്കറ്റിൽ പറന്നുയരുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രണ്ടുമണിയോടെ കാലിഫോർണിയയിലെ ബാർസ്റ്റോയ്ക്കു സമീപത്തെ മരുഭൂമിയിൽവെച്ചാണ് റോക്കറ്റ് പറന്നുയർന്നത്. റോക്കറ്റ് പറന്നുയരുന്നതിന്റെയും നിമിഷങ്ങൾക്കകം തകർന്നുവീഴുന്നതിന്റെയും വീഡിയോ പുറത്തെത്തി. ലോഞ്ചിങ്ങിനിടെ ഒരു റോക്കറ്റ് മരുഭൂമിയിൽ തകർന്നുവീണ് ഒരാൾ മരിച്ചുവെന്ന് സാൻ ബെർനാർഡിനോ കൗണ്ടി ഷെരീഫ്സ് ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
മുമ്പ് പലവട്ടം ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ മൈക്ക് ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2018ൽ കാലിഫോർണിയയിലെ അംബോയ് എന്ന സ്ഥലത്തുവെച്ച് സ്വന്തമായി വീട്ടിൽ നിർമ്മിച്ച റോക്കറ്റിൽ മൈക്ക് പറന്നു. റോക്കറ്റിൽ കുത്തനെ പറന്ന് പരന്നുകിടക്കുന്ന ഭൂമിയുടെ ചിത്രം പകർത്തുക എന്നതായിരുന്നു ലക്ഷ്യം. അന്നും സ്വന്തമായി നിർമ്മിച്ച റോക്കറ്റിലാണ് മൈക്ക് പറന്നുയർന്നത്. എന്നാൽ 1875 അടി മുകളിലെത്തിയതിനു പിന്നാലെ റോക്കറ്റ് മരുഭൂമിയിലേക്ക് ഇടിച്ചിറങ്ങി. ഇതിനിടെ മൈക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൈക്ക് പറന്നുയരുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത് ‘ഹോം മേഡ് അസ്ട്രോനട്ട്സ്’ എന്ന പരിപാടിക്കു വേണ്ടിയാണെന്നാണ് സൂചന. അമച്വർ റോക്കറ്റ് നിർമാതാക്കാളെ കുറിച്ചുള്ളതാണ് ഈ പരിപാടി. യു.എസ്.സയൻസ് ചാനലിലാണ് ‘ഹോം മേഡ് അസ്ട്രോനട്ട്സ്’ സംപ്രേഷണം ചെയ്യുന്നത്. അയ്യായിരം അടി ഉയരത്തിലെത്തുക എന്നതായിരുന്നു മൈക്കിന്റെ ലക്ഷ്യം. ഏകദേശം 12,93,975രൂപ ചിലവഴിച്ചാണ് മൈക്കും സഹായികളും ചേർന്ന് ഈ റോക്കറ്റ് നിർമ്മിച്ചത്.