മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

വാഷിങ്ടണ്‍: 2014 മാര്‍ച്ച് 8 ന് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലാണ് അമേരിക്കന്‍ വിനോദസഞ്ചാരിയായ ബ്ലൈന്‍ ഗിബ്‌സൻ അവശിഷ്ടം കണ്ടെത്തിയത്. ചൈനയിലെ ബെയ്ജിംഗില്‍നിന്നു മലേഷ്യയിലെ ക്വലാലംപൂരിലേക്കു പറക്കുന്നതിനിടെയാണ് മലേഷ്യന്‍ വിമാനം കാണാതാകുന്നത്. 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗിബ്‌സണ്‍ സ്വന്തം ബോട്ടില്‍ മൊസംബിക്കിലൂടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിമാനത്തിന്റെതെന്നു കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയത്. മൊസംബിക്കില്‍ നിന്ന് ലഭിച്ച 35-22 ഇഞ്ച് വലുപ്പമുള്ള ഭാഗം എംഎച്ച് 370 വിമാനത്തിന്റെതാണെന്ന് ഉറപ്പില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് ഓസ്‌ട്രേലിയയിലേക്ക് അയച്ചിരിക്കുകയാണ്. ബോയിംഗ് 777 വിമാനത്തിന്റേതിനു സമാനമായ വസ്തുവാണു കണ്ടെത്തിയതെന്നു മലേഷ്യ-ഓസ്‌ട്രേലിയ സംയുക്ത അന്വേഷണസംഘം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.