ആന്‍ഡമാന്‍ തീരത്ത് ചൈനീസ് യുദ്ധ കപ്പലുകളുടെ സാന്നിദ്ധ്യം: ഇന്ത്യ നിരീക്ഷണം ശക്തമാക്കി

ന്യൂഡെല്‍ഹി : ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തിന്റെ തീരത്ത് ചൈനീസ് യുദ്ധ കപ്പലുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യൻ സൈന്യം കൂടുതല്‍ കരുതല്‍ സ്വീകരിക്കുന്നു. പ്രദേശത്ത് ദീര്‍ഘ ദൂര കപ്പല്‍ വാഹിനികളും രഹസ്യ നിരീക്ഷണം നടത്താന്‍ ഡ്രോണ്‍ വിമാനങ്ങളും ഇന്ത്യ വിന്യസിക്കും. പോസിഡോണ്‍ -81 എന്ന അന്തര്‍വാഹിനിയും ആന്‍ഡമാനിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനാണ് പോസിഡോണ്‍ -81 ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ നാവിക സേനയും വ്യോമ സേനയും നിരീക്ഷണ വിമാനങ്ങളും പ്രദേശത്ത് വിന്യസിക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ കപ്പലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ചൈനീസ് സൈന്യത്തിന്റെ കപ്പലുകള്‍ പ്രദേശത്ത് നിരീക്ഷണം നടത്താറുള്ളതായി ഇന്ത്യ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കാന്‍ ചൈനീസ് കപ്പലുകള്‍ ശ്രമിച്ചിരുന്നു എന്നും രഹസ്യ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.