ഓണം മലയാള കവിതയിൽ

ചെറുലേഖനം - ബാലചന്ദ്രൻ കൊന്നക്കാട്
ഓരോ ജനസമൂഹത്തെയും അവരുടെ സാംസ്കാരിക പാരന്പര്യ പ്രേരണകൾ ഏത് രീതിയിൽ വികാസത്തിലേയ്ക്കും പുരോഗതിയിലേയ്ക്കും നയിക്കുന്നുവോ അതേ രീതിയിൽ തന്നെയാണ് അവരുടെ കലാസൃഷ്ടികളുടെ പിന്നിൽ അവിടുത്തെ ആദിരൂപങ്ങളും അനാദിസ്മൃതികളും പ്രവർത്തിക്കുന്നത്. മനുഷ്യരുടെ രക്തത്തിൽ നിന്നും ഈ പ്രാക്തന സ്മൃതികൾക്ക് മോചനമില്ല. അവ പുതിയ ഭാവരൂപങ്ങളാർജിച്ച് പുനർജ്ജനിക്കുകയും ചെയ്യും. ഭസ്മാസുരൻ, പ്രോമിത്യുസ്, ഈഡിപ്പസ് തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും പുതിയ എഴുത്തുകാരുടെ ഭാവനയെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ നാടിനുമുണ്ട് ഉറവ വറ്റാത്ത പുരാവൃത്തസഞ്ചയം. പ്രാചീനരും ആധുനികരുമായ എല്ലാ എഴുത്തുകാരും അവസരോചിതമായി ആ ഉർവ്വരഭൂമികയിൽ നിന്നും തങ്ങളുടെ കൊക്കിൽ കൊള്ളാവുന്നതെല്ലാം കൊത്തിയെടുത്തിട്ടുണ്ട്. ജന്മജന്മാന്തരങ്ങളായി കേരളീയ ജനതയുടെ മനസ്സിൽ ഘനീഭവിച്ച് കിടക്കുന്ന ഒരു ഉജ്ജ്വല സ്മൃതി ഖണ്ധമാണ് മഹാബലി പുരാണം. ഒരുപക്ഷെ കേരളീയരുടെ ഏറ്റവും മഹത്തായ മിത്തും അതുതന്നെ ആയിരിക്കാം. വൈയക്തികമായ രുചിഭേദങ്ങളുള്ള നിരവധി ഓണക്കവിതകളെഴുതാൻ നമ്മുടെ കവികളെ പ്രേരിപ്പിച്ചത് തീവ്രമായ ഈ ഗൃഹാതുരത്വത്തിന്റെ മധുരോദാര സ്മരണകളാണ്.
മലയാളകവിതയിൽ ഓണത്തെ സൂചിപ്പിക്കുന്ന ആദ്യകൃതി പതിനാലാം നൂറ്റാണ്ടിലെ ഉണ്ണുനീലി സന്ദേശമാണ്. “ഓണം പോലെ വിരവിലെഴുന്നള്ളിന്റെ നിൻമേൽത്തതാനീം” എന്നതാണ് ആ പരാമർശം. പതിനാറാം ശതകത്തിലെ ചന്ദ്രോത്സവത്തിലും കുഞ്ചൻ നന്പ്യാരുടെ കവിതകളിൽ പലയിടത്തും ഓണത്തെ സ്മരിക്കുന്നുണ്ട്.
‘മാവേലി നാട് വാണീടും കാലം
മനുഷ്യരെല്ലാരുമൊന്നു പോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം’
എന്ന പ്രസിദ്ധമായ ഓണപ്പാട്ട് ‘മഹാബലി ചരിതം’ എന്ന പഴയ നാടൻ പാട്ടിലുള്ളതാണ്. ആധുനിക കവിത്രയത്തിലെ ആശാനും ഉള്ളൂരും വള്ളത്തോളും ഓണക്കവിതകളെഴുതിയിട്ടുണ്ട്.
കേരളമെന്ന പദത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പദമത്രെ ശ്രാവണം. ഓണനിലാവെന്ന കവിതയിൽ പാലാ നാരായണൻ നായർ പാടുന്നത് നോക്കൂ,
മഞ്ഞപ്പട്ടുമുടുത്തു കളിപ്പൂ
മലയാളക്ഷിതി നവമുകുളങ്ങൾ
കുഞ്ഞികൈകളിലോണപന്തുക -
ളോമൽപ്പാവകളുപ്പേരികളും
നെഞ്ഞിൽ പ്പുളകം ചേർത്ത് കൊളുത്തി
ചുണ്ടിൽ പൂർവ്വിക ഗാനം ചാർത്തി
പഞ്ഞം നീങ്ങിയ പടുവൃദ്ധകളും
പരമ മനോഹരമോണകാലം!
പൊന്നോണമാകുന്ന വെളിച്ചക്കടലിൽ ഊഴമെത്തുന്പോൾ ഒരുതുള്ളി വെൺമയായി അലിഞ്ഞു ചേരാമെന്നാശ്വസിക്കുകയാണ് എൻ.എൻ കക്കാടിന്റെ ‘നന്ദി തിരുവോണമേ നന്ദി’ എന്ന കവിതയിൽ.
ഓണത്തെ കുറിച്ച് ആവർത്തിച്ചാവർത്തിച്ച് പാടിയ രണ്ട് കവികളാണ് പി. കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളി ശ്രീധരമേനോനും. മഹാകവി പിയ്ക്ക് ഓണം സജീവമായ ഒരു സാന്നിദ്ധ്യവും കേരളീയ ഗ്രാമീണതയുടെ ഒരു പ്രതീകവുമാണ്.
ഓണക്കാലത്തെ കേരളപ്രകൃതിയുടെ ചാരുതയെ എത്രകണ്ട് വർണ്ണിച്ചാലും അദ്ദേഹത്തിന് മതിയാവുകയില്ല. ഹരിതാഭമായ കുന്നിൻപുറങ്ങളും മരതകപട്ടുടുത്ത പാടശേഖരങ്ങളും ഓണപ്പൂക്കളും, ഓണപ്പാട്ടുകളും കവിയെ ഹർഷോന്മാദത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു.
ചിത്രശലഭങ്ങൾക്കൊക്കെയിപ്പോ
പട്ടൊളിപുത്തനുടുപ്പ് കിട്ടി
താളത്തിൽ തുള്ളൽ പഠിക്കാനായി
താളും തകരയും നാടുവിട്ടു
പിള്ളേരെ മെല്ലെയുറക്കി മത്ത
വള്ളികളോണക്കളിക്കായൊരുങ്ങി
വാരുറവാനിൻ തിരുനടയിൽ
താരകചാർത്തിൻ തിരക്ക് തന്നെ
ദേവിക്ക് ചെന്പട്ടു ചാർത്തി ദൂരാൽ
മൂവന്തി തങ്കം തൊഴുതു വന്നു,
പീയുടെ കാൽപ്പനിക ഹൃദയം മയൂരനൃത്തം െവയ്ക്കുകയാണിവിടെ, ഓണസദ്യ, ഓണക്കാഴ്ച, ഓണനിലാവ് തുടങ്ങിയ കവിതകളിലും കൊഴിഞ്ഞുപോയ ആ സുവർണ്ണയുഗത്തിന്റെ ഹരം പിടിപ്പിക്കുന്ന സ്മൃതികളയവിറക്കാനാണ് ശ്രമിക്കുന്നത്. വൈലോപ്പിള്ളിയാകട്ടെ ഓണം വഴുതിപ്പോയ ഒരു സ്വർണ്ണമത്സ്യം മാത്രമല്ല സജീവമായ ഒരു സങ്കൽപ്പ മാധുര്യം കൂടിയാണ്.
അത്രയുമല്ല പുരാതന കാഞ്ചന
കാലം പുൽകിയ കണ്ണാൽ ഭാവിയു
രുത്തിരിയുന്ന വിദൂരതയിങ്കൽ
മൊരരുത്തിരിയുന്ന വിദൂരതയിങ്കൽ
ഒരു തിരുവോണം കാൺമൂ ഞങ്ങൾ
ഓണപ്പാട്ടുകാർ എന്ന കവിതയിൽ വൈലോപ്പിള്ളി ഇങ്ങനെ പ്രത്യാശിക്കുന്നു. മലയാളികളുടെ ഓണാഘോഷത്തെ നഷ്ട സ്വർഗ്ഗ പുനഃസാക്ഷാത്കാരവുമായി ബന്ധപ്പെടുത്തി എഴുതിയതാണീ കവിത. കലയുടെ പാന്ഥൻമാർക്ക് പാരിൽ നിത്യനൂതനമായ മധുരവികാരമായും മഞ്ഞാലീറനുടുത്ത പാവന ഭാവമായും മാറിക്കൊണ്ടിരിക്കുന്ന ഓണത്തിന്റെ അർത്ഥാന്തരങ്ങളുടെ അനന്തസാധ്യതകളെ സാക്ഷാത്ക്കരിക്കുന്ന കവിതകളാണ് വൈലോപ്പിള്ളിയുടെ ഓണമുറ്റത്ത്, ഓണക്കിനാവ്, ഓണക്കളിക്കാർ തുടങ്ങിയ കവിതകൾ.
മഹാബലി പുരാണത്തിന് പുതിയൊരു മൂല്യദർശനം നൽകി പുനരാഖ്യാനം ചെയ്യുകയാണ് ബലിദർശനം എന്ന ഖണ്ധകാവ്യത്തിലൂടെ അക്കിത്തം ചെയ്തത്. തൊഴിലെടുത്ത് കഷ്ടിച്ച് ഉപജീവനം നടത്തുന്ന ഒരുവന്റെ മുൻപിൽ വന്ന് നിന്നുകൊണ്ട് ‘സുഖമല്ലേ’ എന്ന് മഹാബലി ചോദിച്ചു. ഈ ചോദ്യം കേട്ടമാത്രയിൽ ത്തന്നെ അയാൾ ഒരാജന്മ മൂകനെ പോലെ ഇരുന്നുപോയി. അത്രയ്ക്കസ്വസ്ഥനായിരുന്നു അയാൾ. തന്റെ ചിരസമാർജിത സംസ്കാരത്തിലേയ്ക്കും ബാല്യകാല മാധുര്യത്തിലേയ്ക്കും അയാളുടെ മനസ്സ് തിരിച്ചുപോയി. ശാലീനവും സൗഭാഗ്യകരവുമായിരുന്ന ആ ജീവിതത്തെ അനുസ്മരിക്കുന്ന അയാൾ ഇന്നത്തെ ജീവിതാവസ്ഥയെ ഓർത്ത് വ്യാകുലപ്പെടുന്നു. നഷ്ടമൂല്യവിഷാദം അയാളെ ഗ്രസിക്കുന്നു. തന്റെ ഇഷ്ടപ്രജയുടെ ഹൃദയത്തിലെ വികാരവിചാര തരംഗങ്ങൾ ഒപ്പിയെടുത്ത മലയാളികളുടെ മഹാരാജാവ് ഇങ്ങിനെ അരുളി ചെയ്തു.
‘മകനേ മനസിലാക്കുന്നു
ഞാൻ ഭാവദുഃഖം
മലനാട്ടിലിന്നോണം
പത്രപംക്തിയിൽ മാത്രം
പുള്ളുവക്കുടം വീണ
കൈകൊട്ടിക്കളിപ്പാട്ട്
വില്ലടിയെല്ലാമിന്ന്
റേഡിയോകളിൽ മാത്രം’
ഓണസങ്കൽപം ഉത്കടമായ ഒരു നഷ്ടവസന്ത സ്മൃതിയായും അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ട്. ഓണത്തിന്റെ പ്രീതീകമായ സമൃദ്ധിയെ പുനർജ്ജനിപ്പിക്കാനും ആശ്ലേഷിപ്പിക്കാനും ആഗ്രഹമുണ്ടെങ്കിലും സാധ്യമാകുന്നില്ല ഓണക്കണക്ക് എന്ന കവിതയിൽ. ‘മനസിലോണമാസക്കടവും പലിശയും കണക്കുകൂട്ടി കൂട്ടി’ മൂർച്ഛിക്കുന്ന മലയാളിയുടെ ഒരു പ്രതിനിധിയെയാണ് അവതരിപ്പിക്കുന്നത്.
ശ്രാവണ സംഗീതം, ഓണപ്പാട്ടുകൾ പാടി, കൊച്ചു ദുഃഖങ്ങളുറങ്ങൂ തുടങ്ങിയവ ഒ.എൻ.വിയുടെ ശ്രദ്ധേയമായ ഓണക്കവിതകളാണ്. മലയാളിയുടെ ശ്രാവണ സ്മരണകളിൽ നിന്ന് സുഖവും ദുഖവുമാർജ്ജിക്കാനാണ് കവി ശ്രമിക്കുന്നത്. മഹാകവി ജി, ഇടശ്ശേരി, വെണ്ണിക്കുളം, എം.പി അപ്പൻ, വയലാർ, പി. ഭാസ്ക്കരൻ, സുഗതകുമാരി തുടങ്ങിയ കവികളുടെ ഭാവനാവിലാസത്തെയും ഓണസങ്കൽപ്പം പ്രലോഭിപ്പിച്ചിട്ടുണ്ട്. ഈ പുരാവൃത്തത്തെ പുതിയ പരിപ്രേഷ്യത്തിലവതരിപ്പിക്കാൻ ആധുനിക കവികളും തങ്ങളാലാവും വിധം ശ്രമിച്ചിട്ടുണ്ട്. ഇനിയും എത്രയോ രചിക്കപ്പെടാനിരിക്കുന്നു. ഈ ചിന്തതന്നെ ഓണത്തിന്റെ മാഹാത്മ്യം വെളിപ്പെടുത്തുന്നു.