ഗാങ്‌ചോ ഏഷ്യൻ ഗെയിംസിൽ 19 കായിക ഇനങ്ങളിൽ മത്സരിക്കാനൊരുങ്ങി ബഹ്‌റൈൻ

സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഗാങ്‌ചോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 19 കായിക ഇനങ്ങളിൽ ബഹ്‌റൈൻ മത്സരിക്കും. ഹാൻഡ്‌ബാൾ, ബോക്‌സിങ്, ജൂഡോ, വെയ്‌റ്റ്‌ലിഫ്റ്റിങ്, ഗുസ്തി, ജിയു−ജിറ്റ്‌സു, റോവിങ്, ഷൂട്ടിങ്, സൈക്ലിങ്, ടേബിൾ ടെന്നീസ്, തൈക്വാൻഡോ, സെയിലിങ്, ബാസ്‌ക്കറ്റ്‌ബാൾ, ഫുട്‌ബാൾ, വോളിബാൾ, ഇ−സ്‌പോർട്‌സ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ ബഹ്റൈനിന്റെ പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ കുതിരയോട്ടത്തിലും രാജ്യം പങ്കെടുക്കും. മുൻ ഏഷ്യൻ ഗെയിംസിൽ കൈവരിച്ച 24 മെഡലുകൾ എന്ന നേട്ടം മറികടക്കാനുതകുന്ന തരത്തിലുള്ള തീവ്ര പരിശീലനമാണ് ടീം നടത്തുന്നതെന്ന് ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി)അറിയിച്ചു. 482 വ്യക്തിഗത ഇനങ്ങളിലും 40 ഗെയിമുകളിലുമായി കടുത്ത മത്സരം കാഴ്ചവെച്ച് മെഡൽനേട്ടം വർധിപ്പിക്കാനാണ് രാജ്യം ഒരുങ്ങുന്നത്.
ബി.ഒ.സി പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം കടുത്ത മത്സരത്തിലൂടെ കൂടുതൽ മെഡലുകൾ കൈവശപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പരിശീലനമാണ് നടക്കുന്നത്. അത്‌ലറ്റിക്‌സ്, ഹാൻഡ്‌ബാൾ, ബോക്‌സിങ്, ജൂഡോ, ഭാരോദ്വഹനം, ഗുസ്തി, ജിയു−ജിറ്റ്‌സു എന്നിവ ഉയർന്ന മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളാണ്. തുഴച്ചിൽ, ഷൂട്ടിങ്, സൈക്ലിങ്, ടേബിൾ ടെന്നീസ്, തൈക്വാൻഡോ, സെയിലിങ് എന്നിവയും മെഡൽ സാധ്യതയുള്ളവയാണ്. 2010ൽ ചൈനയിലെ ഗാങ്‌ചോയിൽ നടന്ന ഗെയിംസിൽ ഒമ്പത് മെഡലുകളുമായി 14ാം സ്ഥാനത്തായിരുന്നു ബഹ്റൈൻ. 2014−ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഒമ്പത് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 19 മെഡലുകളുമായി ബഹ്റൈൻ 12ാം സ്ഥാനം നേടിയിരുന്നു. 2018ൽ ഇന്തോനേഷ്യയിലെ ജകാർത്തയിലും പാലംബംഗിലുമായി നടന്ന ഗെയിംസിൽ 10 സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 24 മെഡലുകളായി ബഹ്റൈന്റെ നേട്ടം ഉയർന്നു. 12ാം സ്ഥാനം നിലനിർത്തി അഭിമാനാർഹമായ നേട്ടമാണ് രാജ്യം അന്ന് കൈവരിച്ചത്.
1974ലെ ഏഷ്യൻ ഗെയിംസിൽ ബഹ്‌റൈൻ ആദ്യമായി പങ്കെടുത്തതിനുശേഷം 82 മെഡലുകളാണ് രാജ്യം നേടിയിട്ടുള്ളത്. ഇത് വലിയ നേട്ടമാണെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒ.സി.എ) ഡയറക്ടർ ജനറൽ ഡോ. ഹുസൈൻ അൽ മുസല്ലം പറഞ്ഞു. 2022ൽ നടക്കേണ്ടിയിരുന്ന ഗാങ്‌ചോ ഏഷ്യൻ ഗെയിംസ് കോവിഡ്−19 ആശങ്കകൾ കാരണമാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചത്. ആറ് നഗരങ്ങളിലായി 54 മത്സരവേദികളിലായാണ് ഇവന്റുകൾ നടക്കുക: ഗാങ്‌ചോ, നിംഗ്‌ബോ, വെൻചൗ, ഹുചൗ, ഷാക്‌സിങ്, ജിൻഹുവ എന്നിവിടങ്ങളിലാണ് മത്സരവേദികൾ സജ്ജീകരിച്ചിരിക്കുന്നത്. ഈ വേദികളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം പ്രവർത്തിക്കും. 30,000−ത്തിലധികം വ്യക്തികൾക്ക് പരസ്പരം സംവദിക്കാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതിക സംവിധാനമാണ് ഒരുക്കുന്നത്. ഗാങ്‌ചോ ഏഷ്യൻ ഗെയിംസിലേക്കുള്ള ബഹ്‌റൈന്റെ ഷെഫ് ഡി മിഷൻ അഹമ്മദ് അബ്ദുൽഗാഫർ ആയിരിക്കും.
dhdh