ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ഒമാൻ
മസ്‍കത്ത്: ഒമാനിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ സർക്കുലർ. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ അസാധാരണ സ്ഥിതിവിശേഷം കണക്കിലെടുത്താണ് തീരുമാനം.
രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കാത്തുസൂക്ഷിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് എല്ലാ രംഗങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ പൊതുജനാരോഗ്യ സുരക്ഷക്ക് ഭീഷണി നേരിടുകയോ പ്രത്യേക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്യുന്പോൾ ആരോഗ്യ മന്ത്രിക്ക് നിയമപ്രകാരം ലഭിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് തീരുമാനം. മെഡിക്കൽ, അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ രാജി അപേക്ഷകൾ ഒരു അറിയിപ്പുണ്ടാകുന്നതു വരെ സ്വീകരിക്കേണ്ടെന്നാണ് തീരുമാനം.