പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം: നേതാക്കളുടെ സ്വത്തുക്കൾ നാളെ 5 മണിക്കുള്ളിൽ ജപ്തി ചെയ്യും

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കൾ റവന്യൂ റിക്കവറി നടത്താൻ ഉത്തരവിറങ്ങി. ലാൻഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിൽ നിന്ന് പേരുവിവരങ്ങൾ ലഭിച്ചാലുടൻ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാന്‍ ജില്ലാ കളക്ടർമാരോട് ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യും.
ജപ്തി നടപടികൾ പൂർത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നൽകേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തിൽ നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23ആം തിയതിക്കകം നൽകണമെന്നാണ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്. ജപ്തിയ്ക്കായി നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു. നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
y6eruy