കേരളത്തിൽ റിപ്പോർട്ട് ചെയ്ത കുരങ്ങു വസൂരിക്ക് തീവ്ര വ്യാപന ശേഷിയില്ല
കേരളത്തിൽ റിപ്പോർട്ട് ചെയ്ത കുരങ്ങു വസൂരിക്ക് തീവ്ര വ്യാപന ശേഷിയില്ലെന്ന് പരിശോധനാഫലം. കേരളത്തിൽ നിന്നുള്ള 2 സാന്പിളുകളുടെ പരിശോധന പൂർത്തിയായി. കുരങ്ങു വസൂരി കാരണം എ2 വൈറസ് വകഭേദമെന്ന് ജീനോം സീക്വൻസ് പഠന റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എൻഐവി പൂനയിൽ നിന്നും ടെസ്റ്റ് കിറ്റുകൾ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്ത വൈറൽ രോഗമായതിനാൽ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന നടത്തുന്നത്.
ആർടിപിസിആർ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയിൽ നിന്നുള്ള സ്രവം, ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകളിൽ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാന്പിളുകൾ കോൾഡ് ചെയിൻ സംവിധാനത്തോടെയാണ് ലാബിൽ അയയ്ക്കുന്നത്. ആർ.ടി.പി.സി.ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എൻ.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സിന് രണ്ട് പിസിആർ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പിൽപ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആർടിപിസിആർ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പിൽപ്പെട്ട വൈറസുണ്ടെങ്കിൽ അതറിയാൻ സാധിക്കും. ആദ്യ പരിശോധനയിൽ പോസിറ്റീവായാൽ തുടർന്ന് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നത്.