ദുബൈയിൽ ഒട്ടകങ്ങൾക്കുള്ള ഹൈടെക് ആശുപത്രി പ്രവർത്തനം തുടങ്ങി

ദുബൈ : ലോകത്താദ്യമായി ഒട്ടകങ്ങൾക്കുള്ള ഹൈടെക് ആശുപത്രി നിർമ്മിച്ചിരിക്കുകയാണ് ദുബൈ. 4 കോടി ദിർഹം മുതൽമുടക്കി നിർമ്മിച്ച ആശുപത്രിയിൽ ഒരേസമയം 20 ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഒട്ടകങ്ങൾക്കു വേണ്ടി മികച്ച പരിചരണം ഒരുക്കാൻ ദുബൈയ്ക്ക് ബാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ വൻകിട ആശുപത്രി.
ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നൂതന ചികിത്സാ സൗകര്യങ്ങളോടെയാണ് ഹോസ്പിറ്റൽ യാഥാർത്‍ഥ്യമായിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടുത്തിടെ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.
ചികിത്‍സയ്ക്കുശേഷം സുഖം പ്രാപിക്കുന്ന ഒട്ടകങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ ആശുപത്രിയോ ടനുബന്ധിച്ച് മിനി റേസ് ട്രാക്കുമുണ്ട്. മികച്ച പരിശീലനം നേടിയ ഡോക്ടർമാരും മറ്റു ജീവനക്കാരുമാണ് ഇവിടെയുള്ളത്. ശസ്ത്രക്രിയയ്ക്ക് 1,000 ഡോളർ മുതലാണ് ഫീസ്. എക്‌സ്‌റേയ്ക്ക് 110 ഡോളറും. ഒട്ടകങ്ങൾക്കുള്ള മരുന്നുകൾ വികസിപ്പിക്കാനും പഠന ഗവേഷണങ്ങൾക്കും സംവിധാനമുണ്ട്.
അറേബ്യൻ ചരിത്രവുമായി അടുത്തബന്ധമുള്ള ഒട്ടകങ്ങ ളുടെ സംരക്ഷണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ആശുപത്രി പൂർത്തിയാക്കിയതെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു.