ബിജിപിയിലേക്ക് ചേക്കേറാൻ സാധ്യത; അസമിൽ 22ഓളം കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി

ജയ്പൂർ: അസമിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥികളെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്‍ഥികൾ ബി.ജെ.പിയിലേക്ക് ചേക്കറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 22 പ്രതിപക്ഷ സ്ഥാനാർത്ഥികളെയാണ് ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയത്. കോൺഗ്രസിന്‍റെയും മൗലാന ബദ്ദറുദ്ദീൻ അജ്മൽ നേതൃത്വം വഹിക്കുന്ന എ.ഐ.യു.ഡി.എഫിന്‍റെയും സ്ഥാനാർത്ഥികൾ ആണ് റിസോർട്ടിലുള്ളത്.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മാർച്ച് 27−ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 47 മണ്ഡലങ്ങളിലെ വോട്ടർമാർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നു ഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് 2−നാണ് ഫലപ്രഖ്യാപനം.