കടൽ കൊലക്കേസ്; നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ബോട്ടുടമയും

ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും. ഇക്കാര്യം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതം ലഭിക്കും. സെന്‍റ്. ആന്‍റണീസ് ബോട്ട് ഉടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും. നേരത്തെ നൽകിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോൾ നൽകുന്ന പത്ത് കോടി രൂപയെന്നാണ് ഡൽഹിയിലെ ഇറ്റാലിയൻ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.