അരുൺ ജെയ്റ്റ്‌ലിയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ച് ജീവനക്കാര്‍ക്കായി ക്ഷേമ പദ്ധതി


ന്യൂഡല്‍ഹി : അന്തരിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ പേരില്‍ ജീവനക്കാര്‍ക്കായി പുതിയ ക്ഷേമ പദ്ധതി ആരംഭിച്ച് രാജ്യസഭാ സെക്രട്ടേറിയേറ്റ്. അരുണ്‍ ജയ്റ്റ്‌ലിയുടെ കുടുംബത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാജ്യസഭാ സെക്രട്ടേറിയേറ്റില്‍ ജോലി ചെയ്യുന്ന നിരവധി കീഴ്ജീവനക്കാര്‍ക്കാണ് ഇതിലൂടെ ഗുണം ലഭിക്കുക.

അരുണ്‍ ജെയ്റ്റിലിയുടെ വിയോഗ ശേഷം കുടുംബത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ക്കായി വിനിയോഗിക്കാന്‍ ഭാര്യ സംഗീത രാജ്യസഭാ അദ്ധ്യക്ഷന്‍ എം വെങ്കയ്യനായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് പെന്‍ഷന്‍ തുക ഉപയോഗിച്ച് ജീവനക്കാര്‍ക്കായി ക്ഷേമ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്.

സി. വിഭാഗത്തില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ മക്കള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കും. ഇതിന് പുറമേ ചികിത്സാ സഹായവും ജീവനക്കാര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് ധനസഹായവും ലഭിക്കും.

ഒരു വര്‍ഷം മൂന്ന് ലക്ഷം രൂപയാണ് ജെയ്റ്റ്‌ലിയുടെ കുടുംബത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തുക. ജെയ്റ്റിലിയുടെ നിര്യാണത്തിന് ശേഷം പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റിന് തന്നെ തിരിച്ചു നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷമാണ് പദ്ധതിയുടെ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്.

പിതാവിന്റെ പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റിലെ സി വിഭാഗം ജീവനക്കാര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് അരുണ്‍ ജെയ്റ്റിലിയുടെ മകള്‍ സോനാലി ജെയ്റ്റ്‌ലി ട്വിറ്ററില്‍ കിറിച്ചു. പിതാവിന്റെ ആശയങ്ങളെ ആദരിക്കാന്‍ ഇതിലും മികച്ച വഴി വേറെയില്ലെന്നും സോനാലി പറഞ്ഞു.

പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി നല്‍കാന്‍ തീരുമാനിച്ച അരുണ്‍ ജെയ്റ്റിലിയുടെ കുടുംബത്തിന് രാജ്യസഭാ അദ്ധ്യക്ഷന്‍ എം വെങ്കയ്യനായിഡു നന്ദി അറിയിച്ചു. പെന്‍ഷന്‍ തുക ജീവനക്കാര്‍ക്ക് നല്‍കിയ അരുണ്‍ ജെയ്റ്റിലിയുടെ കുടുംബത്തിന്റെ പ്രവര്‍ത്തനം വളരെ ആഴത്തില്‍ സ്വാധീച്ചു. അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണ് ഇതെന്നും വെങ്കയ്യനായിഡു പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed