ഇന്ത്യൻ സേനയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ്

ന്യൂഡൽഹി: പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നാശനഷ്ടമുണ്ടായെന്ന് സമ്മതിച്ച് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ്. പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടുവെന്ന് ഭീകരർ അംഗീകരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
മസൂദ് അസറിന്റെ സഹോദരൻ മൗലാനാ അമർ ആണ് ജെയ്ഷെ കേന്ദ്രത്തിൽ ഇന്ത്യയുടെ വ്യോമാക്രമണത്തെ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ പാകിസ്താൻ ഇക്കാര്യം നിഷേധിച്ചിരുന്നരുന്നെങ്കിലും ഇപ്പോൾ ജെയ്ഷെ മുഹമ്മദ് തന്നെ ഇക്കാര്യം അംഗീകരിക്കുകയാണ്. ജെയ്ഷെയുടെ ബലാക്കോട്ടിലെ പരിശീലന കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രണം നടത്തി എന്ന് തന്നെയാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. അതേസമയം ജെയ്ഷെയുടെ ആസ്ഥാനത്ത് ആക്രമണം നടന്നിട്ടില്ലെന്നും മൗലാനാ അമർ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പെഷവാറിലെ ഒരു പരിപാടിയിൽ മൗലാനാ അമർ സംസാരിക്കുന്ന 14 മിനിട്ട് ദൈർഘ്യമുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. മൗലാനാ അമർ ആണ് ജമ്മു കശ്മീരിലെയും അഫ്ഗാനിലെയും ജെയ്ഷെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതോടെ ബലാക്കോട്ട് വ്യോമാക്രമണത്തിന് പാക് ആസ്ഥനമായ ഭീകര സംഘടനയുടെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാൾ തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്.