യുപിയിൽ കാർ തടഞ്ഞു നിർത്തി കൂട്ടബലാൽസംഗവും കൊലപാതകവും

നോയിഡ : ഉത്തർ പ്രദേശിലെ ജുവാറിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കാർ തടഞ്ഞു നിർത്തി സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്യുകയും, ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ നോയിഡയിൽ നിന്നും 60 കിലോമീറ്റർ അകലെ യമുന എക്സ്പ്രസ് ഹൈവേയിൽ ജുവാർ–ബുലാൻഡ്ഷാഹർ റോഡിലാണ് സംഭവമുണ്ടായത്.
ബുലാൻഡ്ഷാഹറിലെ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോവുകയായിരുന്നു നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടംഗ സംഘം. യമുന എക്സ്പ്രസ് ഹൈവേയിൽ ജുവാർ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഹൈവേയിൽ ഉണ്ടായിരുന്ന ആയുധധാരികളായ അക്രമികൾ കാറിന്റെ ടയറുകൾക്ക് നേരെ നിറയൊഴിച്ചു. ടയർ പഞ്ചറായതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയപ്പോൾ ഏഴോളം വരുന്ന അക്രമിസംഘം കാറിനടുത്തെത്തി സ്വർണാഭരണങ്ങളും പണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു. ഇതു ചോദ്യം ചെയ്ത ഷക്കീൽ ഖുറൈഷിയെന്നയാളെ കൊള്ളക്കാർ വെടിവച്ചു കൊലപ്പെടുത്തി. തുടർന്ന് കാറിലുണ്ടായിരുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ചെയ്തു.
അഞ്ചുപേരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അക്രമത്തിന് ഇരയായവരുടെ മൊഴി. അക്രമികൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്ന് മുതിർന്ന പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും, സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിക്കുകയും ചെയ്തിട്ടുണ്ട്.
യുപിയിലെ മുസാഫർനഗറിന് സമീപം മൻസുർപുരിൽ പ്രായപൂർത്തിയാകത്ത രണ്ടു പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ തോക്കിൻമുനയിൽ നിർത്തി മാനഭംഗപ്പെടുത്തി. റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടികളെ റേഷൻ വിതരണക്കാരന്റെ മകനും കൂട്ടുകാരും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.