ആഴ്ചകൾക്കുള്ളിൽ വൻ ഭൂകമ്പമെന്ന് ശാസ്ത്രലോകം

ന്യൂ ഡല്ഹി: ആഴ്ചകൾക്കുള്ളിൽ ലോകം വൻ ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. റിക്ടർ സ്‌കെയിലിൽ എട്ടിലേറെ തീവ്രതയുള്ള നാലു ഭൂകമ്പങ്ങൾക്കാണ് സാധ്യത എന്നും കൊളറാഡോ സർവ്വകലാശാലയിലെ ഭൗമശാസ്ത്രവിഭാഗത്തിന്റെ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശാന്തസമുദ്രത്തിലും ഹിന്ദുക്കുഷ് മേഖലയിലും ഭൗമാന്തർഭാഗത്തെ ഫലകങ്ങൾക്കുണ്ടായ സ്ഥാനചലനമാണ് തുടരെത്തുടരെയുണ്ടായ്‌ക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങൾക്ക് കാരണമെന്നാണ് കണ്ടെത്തൽ.
ഏഷ്യ,ദക്ഷിണഅമേരിക്ക എന്നിവിടങ്ങളിലായി ശക്തിയേറിയ അഞ്ച് ഭൂചലനങ്ങളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ ഉണ്ടായത്.ഒരാഴ്ച മുമ്പ് ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ചുണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.8 ആയിരുന്നു. ഇതിന്റെ പ്രകമ്പനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എത്തിയിരുന്നു.ജപ്പാൻ,ടോംഗ,ഇക്വഡോർ എന്നിവിടങ്ങളിലും ഒന്നിലേറെ ഭൂചലനങ്ങൾ ഉണ്ടായി.പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂചലനങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ പോലും മാറ്റങ്ങളുണ്ടാക്കിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.ഇന്ത്യ-യൂറേഷ്യൻ പ്‌ളേറ്റുകൾ തമ്മിലുണ്ടായ കൂട്ടിമുട്ടൽ മൂലം ഇസ്ലാമാബാദ് ഉൾപ്പടെയുള്ള മേഖലകൾ കാലക്രമേണ ഉയരാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.പ്രതിവർഷം 1.5 ഇഞ്ച് എന്ന കണക്കിൽ ഇന്ത്യ-യൂറേഷ്യൻ പ്‌ളേറ്റുകൾ അടുക്കുകയാണെന്നാണ് നാഷണൽ ജിയോഗ്രഫിക് സൊസൈറ്റിയുടെ വിലയിരുത്തൽ.