കവര്‍ച്ച അല്ല, സ്വര്‍ണം കൊണ്ടുവന്ന് തന്നതാണെന്ന് ആൾദൈവം വിദ്യ


ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കവര്‍ച്ച നടത്തിയെന്ന ആരോപണം തള്ളി കളിയിക്കാവിള സ്വദേശിയായ ആള്‍ദൈവം വിദ്യ. സ്വര്‍ണം മോഷ്ടിക്കുകയോ ദുര്‍മന്ത്രവാദം നടത്തുകയോ ചെയ്തിട്ടില്ല. കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെ വൈരാഗ്യം തീര്‍ക്കുകയാണ് ആരോപണം ഉന്നയിച്ചവരെന്നും വിദ്യ പറഞ്ഞു.

‘ആ കുടുംബവുമായി നല്ല ബന്ധമാണ്. അങ്ങോട്ടും ഇങ്ങോട്ടും പോക്കും വരവുമൊക്കെയുണ്ട്. വീട്ടില്‍ പൂജ നടത്തിയെന്നും അലമാര തുറന്ന് സ്വര്‍ണം വെപ്പിച്ചെന്നുമൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. എന്റെ വീട്ടില്‍ അവര്‍ സ്വര്‍ണം കൊണ്ടുവന്ന് തന്നതാണ്, മോഷ്ടിച്ചതല്ല. പടന്താലുമൂടാണ് ആ സ്വര്‍ണം പണയം വച്ചിരിക്കുന്നത്. അതിന് തെളിവുണ്ട്. ബാക്കി സ്വര്‍ണം തിരിച്ചുവേണ്ടെന്നും എന്നെയും മകളെയും അപമാനിക്കുമെന്നും അവര്‍ പറഞ്ഞു’.

തിരുവനന്തപുരം വെള്ളായണിയിലാണ് വിദ്യ എന്ന യുവതി ആള്‍ദൈവം ചമഞ്ഞ് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന് പരാതിയുയര്‍ന്നത്. വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇയാളുടെ വീട്ടില്‍ നിന്ന് 55 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും വിദ്യ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത് നേമം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പറഞ്ഞുപറ്റിച്ച് വിശ്വംഭരന്റെ വീട്ടില്‍ നിന്ന് സംഘം സ്വര്‍ണവും പണവും കവരുകയായിരുന്നു. കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വിശ്വംഭരനും മക്കളും ‘തെറ്റിയോട് ദേവി’ എന്ന് അവകാശപ്പെടുന്ന വിദ്യയില്‍ അഭയം പ്രാപിച്ചത്. ആള്‍ ദൈവമായ വിദ്യയും നാലംഗ സംഘവും 2021ലാണ് വിശ്വംഭരന്റെ വീട്ടില്‍ ആദ്യം പൂജയ്ക്കെത്തുന്നത്. തുടര്‍ന്ന് പൂജകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. മരണത്തെ കുറിച്ച് പറഞ്ഞ് വീട്ടുകാരെ ഭയത്തിലാക്കിയ തട്ടിപ്പ് സംഘം അവരുടെ വിശ്വാസവും നേടിയെടുത്തു.

പിന്നീട് വിശ്വംഭരന്റെ വീട്ടില്‍ ഒരു മുറി പൂജാമുറിയാക്കി മാറ്റുകയും ചെയ്തു. ഇവിടെ ദേവീപ്രീതിക്കെന്ന രീതിയില്‍ സ്ഥിരമായി രാത്രി പൂജകളും നടത്തി. ദേവീപ്രീതി നേടണമെങ്കില്‍ വീട്ടിലെ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ വച്ച് പൂട്ടി പൂജിക്കണമെന്നായിരുന്നു ഇവരുടെ നിര്‍ദേശം. ഇതനുസരിച്ച വീട്ടുകാര്‍ സ്വര്‍ണാഭരണങ്ങളും പണവും പൂജാമുറിയിലെ അലമാരയില്‍ വച്ച് പൂട്ടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുറി തുറക്കാന്‍ ആള്‍ ദൈവമെത്തിയില്ല. ആദ്യം മൂന്ന് മാസം കഴിഞ്ഞ് തുറക്കാമെന്നും പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് നടക്കാമെന്നും തട്ടിപ്പ് സംഘം പറയുകയായിരുന്നു.
ഏറെ നാളായിട്ടും അലമാര തുറക്കാത്തതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ സ്വയം പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

article-image

AAA

You might also like

  • Straight Forward

Most Viewed