സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് മരണപ്പെട്ടുവെന്ന് സ്ഥിരീകരണം

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് എന്ന യുവാവ് മരണപ്പെട്ടതായി സ്ഥിരീകരണം. പുറക്കാട്ടിരി പുഴയിൽ നിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി റൂറൽ എസ്.പി കറുപ്പുസ്വാമി അറിയിച്ചു.
ഇർഷാദിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ സാംപിളുമായി മൃതദേഹത്തിന്റെ സാംപിൾ യോജിച്ചതോടെയാണ് മരിച്ചത് ഇർഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം വേണമെന്നും എസ്.പി അറിയിച്ചു.
കഴിഞ്ഞ ദിവസം പുറക്കാട്ടിരി പുഴയിൽ നിന്നാണ് മൃതദേഹം കെണ്ടത്തിയത്. ഇത് കാണാതായ മേപ്പയൂർ ദീപക്കിന്റെതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. എന്നാൽ ഡി.എൻ.എ പരിശോധന ഫലം വന്നതോടെയാണ് ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്.
ജൂലായ് 15നാണ് ഇർഷാദ് പുഴയിൽ ചാടിയത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ പുഴയിൽ ചാടിയതാണെന്നാണ് സംശയിക്കുന്നത്.