മുകേഷിനെ ഫോണിൽ വിളിച്ച പത്താം ക്ലാസുകാരനെ കണ്ടെത്തി
പാലക്കാട്: ദുരുദ്ദേശ്യത്തോടെയായിരുന്നില്ല ഫോൺവിളിയെന്നും സിനിമാതാരമായതുകൊണ്ട് സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്നും പത്താം ക്ലാസ് വിദ്യാർത്ഥി. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്. തനിക്ക് പരാതിയില്ലെന്നും ആറ് തവണ വിളിച്ചതുകൊണ്ടാകാം ദേഷ്യപ്പെട്ടതെന്നുമാണ് കുട്ടി പറഞ്ഞത്. വിഷയത്തിൽ പ്രതിഷേധങ്ങൾ വേണ്ടെന്നും വിദ്യാർത്ഥി പ്രശ്നം അവസാനിപ്പിക്കണമെന്നും കുട്ടി പറഞ്ഞു. ബാലസംഘത്തിന്‍റെ നേതാവായ വിദ്യാർത്ഥിയുടെ കുടുംബം സിപിഎം അനുഭാവികളാണ്. അതിനാൽ സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. തനിക്കെതിരായ ഗുഢാലോചനയുടെ ഭാഗമാണ് ഇത്തരം ഫോൺവിളികളെന്ന മുകേഷിന്‍റെ വാദവും പൊളിഞ്ഞു.
സംഭവത്തിൽ ഗൂഢാലോചനയില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം വിഷയത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന നിലപാടിലാണ് മുകേഷ്. സഹായം തേടിയ വിദ്യാർത്ഥിയെ ഉപയോഗിച്ച് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു മുകേഷിന്‍റെ വാദം. അതിനിടെ മുകേഷിനെതിരേ കൊല്ലത്ത് കെഐസ് യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചൂരലുമായിട്ടാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്.