കൂടത്തായി കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു; 4 പ്രതികൾ, 246 സാക്ഷികൾ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നാലു പ്രതികളുള്ള കേസിൽ ജോളി ജോസഫാണ് ഒന്നാം പ്രതി. എം.എസ്.മാത്യു, പ്രജുകുമാർ, മനോജ് എന്നിവരാണ് മറ്റു പ്രതികൾ. 246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും 10 വകുപ്പുകളുമാണുള്ളത്.
കൂടത്തായി റോയ് തോമസ് വധക്കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത് വളരെ സംതൃപ്തിയോടെയാണെന്ന് വടകര റൂറല്‍ എസ്‍പി കെ ജി സൈമണ്‍. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാർഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്നും എസ്‍പി പറഞ്ഞു. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്. നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.