നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്; മുന്നറിയിപ്പുമായി മുല്ലപ്പള്ളി

കൊച്ചി: ഫേസ്ബുക്കിൽ വിടി ബൽറാം എംഎൽഎയും എഴുത്തുകാരി കെ.ആർ മീരയും തമ്മിലുണ്ടായ പ്രശ്‌നങ്ങൾക്ക് പിന്നാലെ സൈബർ പോരാളികൾക്ക് മാർഗ്ഗ നിർദ്ദേങ്ങളുമായി കെപിസിസി.
സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന വ്യക്തികൾ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾക്ക് കൃത്യമായ മാർഗ നിർദ്ദേങ്ങൾ പാലിച്ചില്ലെങ്കിൽ അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം കെ.പി.സി.സി ഏറ്റെടുക്കില്ലെന്നാണ് മുല്ലപ്പള്ളി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ സർക്കുലർ പുറത്തിറങ്ങി.
ലൈംഗിക അഭിരുചിയെ അപമാനിക്കൽ, അനഭിലാഷണീയ സന്ദേശം അടങ്ങിയ പോസ്റ്റുകൾ, വിഭാഗീയത പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ ഭയപെടുത്തുകയോ ചെയ്യൽ, സ്വകാര്യ അക്കൗണ്ടുകളിലൂടെ പാർട്ടി നേതൃത്വത്തെയും നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവർത്തനം ഇവയൊന്നും അനുവദിക്കില്ലെന്ന് കെ.പി.സി.സിയുടെ നിർദ്ദേശം വ്യക്തമാക്കുന്നു.
പാർട്ടിയ്ക്ക് ദുഷ്പേരുണ്ടാക്കുന്ന പ്രവർത്തികളിൽ നിന്ന് സോഷ്യൽ മീഡിയയിൽ സജീവമായ പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് പറയുന്ന മുല്ലപ്പിള്ളി പാർട്ടിയ്ക്ക് അംഗീകരിക്കാൻ കഴിയാത്ത പൊതു പ്രവണതകൾ ഏതാണെന്നും അത്തരം പ്രശ്‌നങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.