കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ കൊച്ചി കപ്പൽ ശാല സന്ദർശിച്ചു

കൊച്ചി : അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കപ്പൽ ശാലയിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ അറിയിച്ചു. ഇന്ന് രാവിലെ ഷിപ്പ് യാർഡിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തെ കുറിച്ച് കൂടുതൽ പറയാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് കൊച്ചി ഷിപ്പ് യാർഡിൽ തന്നെ ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഷിപ്പ് യാർഡ് അധികൃതർ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും അന്വേഷണം നടത്തുമെന്ന് കപ്പൽശാലാ ചെയർമാൻ അറിയിച്ചു. നിലവിൽ ഈ അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഉടനില്ലെന്നും മന്ത്രി പറഞ്ഞു.
ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണികൾക്കായെത്തിയ ഒ.എൻ.ജി.സിയുടെ സാഗർ ഭൂഷൺ എന്ന കപ്പലിൽ ഇന്നലെയുണ്ടായ അപകടത്തിൽ അഞ്ച് മലയാളികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കപ്പലിലെ വാട്ടർ ബ്ലാസ്റ്റാണ് പൊട്ടിത്തെറിച്ചത്. നാല്മാസത്തെ അറ്റകുറ്റപ്പണിക്കായി ഡിസംബറിൽ എത്തിയ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. വാതക ചോർച്ച സംബന്ധിച്ച വിവരം അഗ്നിശമന സേനാ വിഭാഗത്തിൽ അറിയിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുന്പോഴേക്കും സ്‌ഫോടനം നടന്നു. രാവിലെ 9.15ഓടെയാണ് പൊട്ടിത്തെറി നടന്നത്.