"കുടുംബം നശിപ്പിക്കരുത്,തങ്ങളുമായി ബന്ധം ഇല്ലാത്തയാൾ അറസ്റ്റിലായതിൽ പരിഭവമില്ല"

വയനാട്: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലി സ്വദേശിയായ റിയാസ് റഷീദ് മാനന്തവാടിയിലെ ഒരു സ്പിരിറ്റ് കേസ്സുമായി ബന്ധപ്പെട്ട് 13 വര്‍ഷം മുമ്പ് നാടുവിട്ടതായിരുന്നു.ദിനേശന്‍ എന്ന ഇയാള്‍ പിന്നീട് മതംമാറി റിയാസ് റഷീദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു..പഠാന്‍കോട്ടിനു സമീപസ്ഥലമായ മുസാഫിറിലെ ലോഡ്ജില്‍നിന്നാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്.ഭീകരാക്രമണം നടന്ന ദിവസം സമീപപ്രദേശത്തെ ലോഡ്ജുകള്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.അന്ന് അഞ്ച് മാലിദ്വീപുകാര്‍ക്കൊപ്പം പിടിയിലായ റിയാസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയായിരുന്നു. പാക്കിസ്ഥാനിലേക്ക് റിയാസിന്റെ ഫോണില്‍നിന്ന് നിരവധി കോളുകള്‍ പോയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.മാത്രമല്ല, ഇയാള്‍ വെളിപ്പെടുത്തിയ പേരില്‍ പിശകും തോന്നിയിരുന്നു. വിശദമായ അന്വേഷണത്തില്‍ മാനന്തവാടി പിലാക്കാവ് സ്വവദേശി ദിനേശനാണ് കസ്റ്റഡിയിലുള്ള റിയാസെന്ന് വ്യക്തമായി.തുടര്‍ന്ന്, കേരള പൊലീസിന് കേന്ദ്ര ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറി. ദിനേശനെ കുറിച്ച് അന്വേഷിക്കാന്‍ മാനന്തവാടി പൊലീസിനെ ചുമതലപ്പെടുത്തി. ചാരായം വാറ്റിയ കേസില്‍ പതിമൂന്നു വര്‍ഷം മുന്‍പ് പിടിയിലായ ശേഷം ദിനേശന്‍ സൗദി അറേബ്യയിലേക്ക് നാടുവിട്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.ഇതിനിടെ ഇയാള്‍ മതംമാറി റിയാസായിയെന്നാണ് കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സുകളുടെ കണ്ടെത്തല്‍. നിലവില്‍ കേന്ദ്ര ഇന്റലിജന്‍സ്, എന്‍ഐഎ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് റിയാസ്.തോട്ടം തൊഴിലാളികളായ പരേതനായ കുട്ടിയുടെയും ലക്ഷ്മിയുടെയും മൂത്തമകനാണ് റിയാസ് എന്ന ദിനേശ് . തോട്ടം തൊഴിലാളിയായ കുട്ടിയുടെ മരണ ശേഷം പത്ത് സെന്റ് ഭൂമി മാത്രമുണ്ടായിരുന്ന്ന ലക്ഷ്മി മറ്റു മക്കളായ രതീഷിനെയും രണ്ട് പെൺകുട്ടികളെയും തോട്ടം മേഖലയിൽ ജോലി ചെയ്താണ് വളർത്തിയത്. മാധ്യമ പ്രവർത്തകാരാണ് തങ്ങളെന്ന് ഇവരോട് പറഞ്ഞപ്പോൾ," കുടുംബം നശിപ്പിക്കരുത്, കുടുംബവുമായി യാതൊരു ബന്ധം ഇല്ലാത്തയാൾ അറസ്റ്റിലായതിൽ പരിഭവമില്ല"ഇതായിരുന്നു ഇവരുടെ പ്രതികരണം.എന്നാൽ ഇയാൾ ഭീകരവാദി പട്ടികയിൽ ഇടം പിടിച്ചു എന്ന വാർത്ത പുറം ലോകം അറിഞ്ഞതോടെ ഈ കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലാണ്..
ലക്ഷ്മി ബാലചന്ദ്രൻ