സസ്‌പെന്‍ഷനെതിരായ ഹര്‍ജി പിൻവലിച്ച് രജിസ്ട്രാർ; അനുമതി നൽകി ഹൈക്കോടതി

ഷീബ വിജയൻ
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിച്ചു. തന്നെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. താന്‍ ചുമതല തിരികെ ഏറ്റെടുത്തതായും അനില്‍കുമാര്‍ കോടതിയിൽ പറഞ്ഞു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന് കോടതി അനുമതി നല്‍കി. വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന്‍ ഹർജിക്കാരന്‍റെ നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു.
അനില്‍കുമാറിനെ രജിസ്ട്രാറായി തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് നടപടിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഫോറത്തിനോ അഥോറിറ്റിക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. രജിസ്ട്രാര്‍ പദവിയില്‍ നിന്ന് തന്നെ വിസി സസ്‌പെന്‍ഡ് ചെയ്തതിനെതിരെയാണ് കെ.എസ്. അനില്‍കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാൽ ഇതിന് പിന്നാലെ ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.
ZXZXXXZ