പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി

മിന്നൽ ഹർത്താലിനെ തുടർന്ന് പൊതുമുതൽ നശിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ വീണ്ടും മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു ഷാജിയുടെ വിമർശനം. പതിനായിരക്കക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോഴാണ് പത്തും പതിനഞ്ചും സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ ഇറങ്ങുന്നതെന്നും കെഎം ഷാജി ആരോപിച്ചു.
ലീഗ് നേതാവ് പികെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാജി . പോപ്പുലർ ഫ്രണ്ട് വാദങ്ങളോട് തങ്ങൾക്ക് എതിർപ്പാണ്. എന്നാൽ പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്. മക്കൾ പോപ്പുലർ ഫ്രണ്ടായതിന് കുടുംബാംഗങ്ങൾ എന്ത് പിഴച്ചുവെന്നും ഷാജി ചോദിച്ചു.
ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ച് നാശനഷ്ടം ഉണ്ടാക്കിയതിന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകൾ കണ്ടെത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് അവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നു വ്യക്തമാക്കണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും നടപടിയിൽ വിമർശനം രേഖപ്പെടുത്തിയിരുന്നു. കട്ടവനെ കിട്ടിയില്ലങ്കിൽ കണ്ടവനെ പിടിക്കുന്ന രീതിയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
568678