സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, പ്രാഥമിക അനുമതി ലഭിച്ചു: ഗവർണർ


സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം.

സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ദേശീയ പാത വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നു. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ മികച്ച കേന്ദ്രമാക്കും. ആരോഗ്യമേഖലയില്‍ ഉണ്ടായത് വന്‍ നേട്ടങ്ങളാണ്.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഇ-ഓഫീസ് എന്ന സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇ ഓഫീസ് സജ്ജമാണ്. കേരള വിജ്ഞാന സാമ്പത്തിക മിഷന്‍ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സഹകരണ മേഖലയിലെ ശാക്തീകരിക്കാന്‍ നടപടികളുണ്ടാകും. മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മേഖലയില്‍ ആധുനികവത്ക്കരണം നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന, മൃഗസംരക്ഷണ വകുപ്പ് ശാക്തീകരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം, പാല്‍ ഉത്പാദനതില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ നടപടി, വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വലിയ കുതിച്ചുചാട്ടം, വ്യവസായ സൗഹൃദ റാങ്കിങില്‍ മുന്നേറ്റം, എന്നീ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നയപ്രഖ്യാപനത്തെ ഭരണകക്ഷി അംഗങ്ങള്‍ ഡെസ്‌കില്‍ കയ്യടിച്ച് സ്വാഗതം ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed