കഠുവ കേസ്: സാഞ്ജി റാം അടക്കം മൂന്നു പ്രതികൾക്ക് ജീവപര്യന്തം


ന്യൂഡൽഹി: കത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. കേസിലെ മറ്റു മൂന്നു പ്രതികൾക്ക് അഞ്ച് വർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. ഗ്രാമത്തലവനും മുൻ റവന്യു ഉദ്യോഗസ്ഥനുമായ സാഞ്ജി റാം, പർവേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥൻ ദീപക് ഖജുരിയ, എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. പത്താൻകോട്ട് പ്രത്യേക വിചാരണ കോടതിയുടേതാണ് വിധി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. എസ്ഐ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷ്യൽ പോലീസ് ഓഫീസർ സുരേന്ദർ വർമ്മ എന്നിവർക്കാണ് അഞ്ച് വർഷം തടവുശിക്ഷ നൽകിയത്. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇവർക്ക് ശിക്ഷ നൽകിയത്. പത്താൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് വിധി പ്രഖ്യാപിച്ചത്.

2018 ജനുവരി പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കഠുവയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളിൽ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്‌ലിംഗളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനുപിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.കേസിൽ സംശയത്തിന്‍റെ അനുകൂല്യം നൽകിക്കൊണ്ടു സാഞ്ജി റാമിന്‍റെ മകൻ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. ഇയാൾക്കെതിരെയും മാനഭംഗത്തിനാണ് കേസെടുത്തിരുന്നത്. സാഞ്ജി റാമിന്‍റെ മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ വിധിപ്രസ്താവം പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.

You might also like

Most Viewed