തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കിൽ വലിയ വിപത്താകുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്

തൃശൂർ: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കിൽ വലിയ വിപത്താകുമെന്ന് സർക്കാരിന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തൃശൂർ ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണപോലെ പൂരം നടന്നാൽ അപകടകരമായ സ്ഥിതിയിലേക്ക് സംസ്ഥാനം മാറും. ഒന്നര വർഷമായി സംസ്ഥാനം നടത്തുന്ന കോവിഡ് പ്രതിരോധമെല്ലാം പാളിപ്പോകുമെന്നും 20,000 പേർക്കെങ്കിലും രോഗബാധയുണ്ടാകുമെന്നും 10 ശതമാനം രോഗികൾ മരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
പൂരം നടത്തിപ്പിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുന്നില്ലെങ്കിൽ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന് ആയിരിക്കില്ലെന്നാണ് ഡിഎംഒയുടെ നിലപാട്.അതേസമയം പൂരം ആചാരങ്ങളെല്ലാം പാലിച്ച് നടത്തണമെന്നാണ് ദേവസം ബോർഡുകളുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ജനങ്ങൾ ടിവിയിലൂടെ പൂരം കാണാൻ തയാറാകണമെന്നും ദേവസ്വം പ്രതിനിധികൾ ആവശ്യപ്പെട്ടു.