ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നു


കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാകുന്നു. പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്ന സർക്കാർ ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്തു. ഫോർട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്.

യുവാക്കളും സ്ത്രീകളും പിൻസീറ്റിൽ യാത്ര ചെയ്തു റോഡിൽ തെറിച്ചുവീണു ജീവൻ പൊലിയാൻ ഇടയാകുന്നത് അനുവദിക്കരുതെന്നു ആവശ്യപ്പെട്ടാണ് ടി. യു. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര മോട്ടോർ വാഹന നിയമം 129–ാം വകുപ്പനുസരിച്ച് പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സർക്കാർ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോർ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ചാണു ഹർജി.

ഇരുചക്ര വാഹനയാത്രക്കാർക്കു ഹെൽമെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കാൻ 2003–ൽ ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്നതു കോടതിയലക്ഷ്യമാണെന്നും പരാതിയുണ്ട്.

You might also like

Most Viewed