12 വയസ്സുകാരന്റെ തലയിൽ സ്വകാര്യ ബസിലെ വാതിൽ വീണ സംഭവം: കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി:ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കാബിനിന്റെ വാതിൽ തെറിച്ചുവീണ് പരിക്കേറ്റ പന്ത്രണ്ടുകാരന്റെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ കുട്ടി വെന്റിലേറ്ററിലാണ്. കാക്കനാട് തുതിയൂർ കണ്ണിച്ചിറ വീട്ടിൽ പ്രകാശിന്റെ മകൻ ആകാശിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11−ഓടെ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപമാണ് സംഭവം. ബന്ധുവിന്റെ സംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച് അസ്ഥി നിമജ്ജന ചടങ്ങിൽ പങ്കെടുക്കാൻ ആലുവയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ ബന്ധുക്കളുടെ നടുവിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആകാശ്. ഇതിനിടയിൽ തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് സമീപത്തു വെച്ച് കുട്ടിയുടെ തലയിലേക്ക് സ്വകാര്യ ബസിലെ വാതിൽ അടർന്നു വീഴുകയായിരുന്നു. ഉടൻ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ ബസ് ഡ്രൈവറെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പള്ളുരുത്തി സ്വദേശി ശരത്തി(30)നെയാണ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.