ഒന്നരലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ടൂറിസം മേഖലയിൽ ഒന്നരലക്ഷം പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുറഞ്ഞത് 5000 തദ്ദേശവാസികൾക്ക് ഉത്തരവാദിത്ത ടൂറിസം പദ്ധതിപ്രകാരം തൊഴിൽ പരിശീലനം നൽകും. ഇതിന്റെ ഭാഗമായി ഈ വർഷം ഇരുപത് വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജുകൾ ആരംഭിക്കും. ഉത്തരവാദിത്വ ടൂറിസം അവബോധ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരന്പരാഗത തൊഴിലുകളെയും, കരകൗശല നിർമ്മാണത്തെയും, അനുഷ്ഠാന ശാസ്ത്രീയകലകളെയും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുന്നത് വഴി തദ്ദേശീയർക്ക് വരുമാനം ലഭ്യമാക്കുന്ന പ്രവർത്തനം ഉത്തരവാദിത്വ ടൂറിസം മിഷൻ ഏറ്റെടുക്കും.
പരന്പരാഗത തൊഴിലുകളായ കയർ, കൈത്തറി, മൺപാത്ര നിർമ്മാണം, കള്ളുചെത്തൽ എന്നിവയിലധിഷ്ഠിതമായ ഗ്രാമീണ ടൂറിസം പാക്കേജുകൾ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എ.സന്പത്ത് എം.പി, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, കിറ്റ്‌സ് ഡയറക്ടർ രാജശ്രീ അജിത്, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന ഫീൽഡ് കോ−ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.