ബിജു രമേശിന്റെ മകളുടെ വിവാഹ വിശേഷങ്ങൾ

കൊച്ചി: രാജധാനി വ്യവസായ ഗ്രൂപ്പിന്റെ ചെയർമാൻ ബിജു രമേശ് മകൾ മേഘാ രമേശിന്റെ വിവാഹം കേരളത്തിലിന്നോളം നടന്ന ആഡംബര വിവാഹങ്ങളുടെ പട്ടികയിൽ ഒരു മഹാസംഭവമാകണമെന്ന മോഹവുമായി അദ്ദേഹവും സഹപ്രവർത്തകരും രാപകൽ അധ്വാനിക്കുകയാണ്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിന്റെ മകൻ അജയ് ആണ് വരൻ. 2016 ഡിസംബർ 4നാണ് വിവാഹം. ചടങ്ങിനെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ കലവറ.
അതിഥികളെ സ്വാഗതം ചെയ്യാൻ മൈസൂർ കൊട്ടാരം. അവിടെയാണ് സ്വീകരണം. കൊട്ടാരത്തിലൂടെ പുറത്തിറങ്ങിയാൽ കാണുന്നത് യമുനാതീരത്തെ അക്ഷർധാം ക്ഷേത്രസമുച്ചയം. 120 അടി വീതിയും 48 അടി പൊക്കവുമുളള അക്ഷർധാം ക്ഷേത്രസമുച്ചയത്തിലാണ് വിവാഹപ്പന്തൽ.
അതിഥികളെ സ്വാഗതം ചെയ്യാൻ മൈസൂർ കൊട്ടാരം
ചരിത്രവും വാസ്തുവിദ്യയും വിജ്ഞാനവും സമ്പത്തും വിസ്മയവും സ്വപ്നവുമൊക്കെ സമ്മേളിക്കുന്ന അതിഗംഭീരമായ വിവാഹവേദി. അതിഥികൾക്ക് വാതോരാതെ വർത്തമാനം പറയാൻ വിശേഷങ്ങളേറെ. അക്ഷർധാമിലെ കുംഭഗോപുരങ്ങളും വെണ്ണക്കൽത്തൂണുകളും മൂർത്തീശിൽപങ്ങളും സന്യാസി പ്രതിമകളുമൊക്കെ തിരുവനന്തപുരത്ത് ആനയറയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. മൈസൂർ കൊട്ടാരത്തിലെ അർദ്ധകുംഭകങ്ങളും. മകളുടെ വിവാഹം കെങ്കേമമാക്കാൻ തീർത്തും വ്യത്യസ്തമായൊരു വേദിയാണ് ബിജു രമേശ് സൃഷ്ടിക്കുന്നത്.
തിരുവനന്തപുരത്ത് ആനയറയ്ക്കു സമീപം കിംസ് ആശുപത്രിയുടെ മുന്നിലെ എട്ടേക്കർ സ്ഥലത്താണ് വിവാഹവേദി ഒരുങ്ങുന്നത്. മുന്നൂറോളം പണിക്കാർ ഒരു മാസമായി വിശ്രമരഹിതമായി അധ്വാനിക്കുന്നു. പണിയെടുക്കുകയാണ്. തൊഴിലാളികളിൽ മലയാളികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുളളവരുമുണ്ട്. എട്ടേക്കർ സ്ഥലം അക്ഷരാർത്ഥത്തിൽ അണിഞ്ഞൊരുങ്ങുന്നു.
ഇരുപതിനായിരം പേരെയാണ് വിവാഹത്തിന് പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായും വിവിഐപികളുടെ നീണ്ട നിരയുണ്ടാകും. കേരളത്തിലെ പ്രമുഖർക്കു പുറമെ, തമിഴ്നാട് ആക്ടിംഗ് മുഖ്യമന്ത്രി പനീർശെൽവം, നികുതിമന്ത്രി കെ സി വീരമണി തുടങ്ങിയവരും എംപിമാരും എംഎൽഎമാരുമൊക്കെ എത്തുന്നുണ്ട്. വിവിഐപികളുടെ സുരക്ഷയ്ക്കും സ്വീകരണത്തിനും പ്രത്യേകം സംവിധാനങ്ങളുണ്ട്.
ഒരേസമയം ആറായിരം പേർക്ക് ഭക്ഷണം കഴിക്കാവുന്ന പന്തൽ വേദിയുടെ ഇരുവശത്തും സജ്ജീകരിച്ചിട്ടുണ്ട്. മീനും മാംസവുമടക്കം നൂറിലേറെ വിഭവങ്ങൾ. എല്ലാം ലൈവായി പാകം ചെയ്തു നൽകും. ബിരിയാണിയുണ്ടാക്കുന്നത് ജെർമ്മൻ കോമ്പി ഓവനിലാണ്. നാൽപതു മിനിട്ടുകൊണ്ട് 600 കിലോ ബിരിയാണ് റെഡിയാകും. രാജധാനി ഹോട്ടൽ ശൃംഖലയും രാജധാനി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുമാണ് ഭക്ഷണക്കാര്യങ്ങൾക്കു നേതൃത്വം വഹിക്കുന്നത്. വിവാഹപ്പന്തലിന് ഇരുവശത്തുമായി കലാപരിപാടികൾ. ഒരു വേദിയിൽ ശ്വേതാമോഹൻറെ ഗാനമേള. താണ്ഡവം ഡാൻസ് ഗ്രൂപ്പിന്റെ പരിപാടികൾ മറ്റൊന്നിൽ.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 257 കോടിയാണ് ബിജു രമേശിന്റെയും കുടുംബത്തിന്റെയും ആസ്തി.