വ്യാപാരിയെ വെട്ടിയ കേസ്: മുഖ്യ സൂത്രധാരന്‍ അറസ്റ്റിൽ


 

വടകര: ടൗണില്‍ ധനകാര്യ സ്ഥാപനം നടത്തുന്ന പുതിയാപ്പ് ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി വി.പി.സി. മൊയ്തുവിനെ വെട്ടിപ്പരിക്കേല്‍പിച്ച് നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായി. വടകര ബീച്ച് റോഡില്‍ മലയില്‍ മഹ്റൂഫ് എന്ന മനാഫിനെയാണ് (30) വടകര സി.ഐ പി.എം. മനോജിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. പ്രതിയെ ചൊവ്വാഴ്ച വടകര ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വയനാട് തിരുനെല്ലിയിലെ ഉള്‍പ്രദേശത്തുള്ള കാളിന്ദിയെന്ന റിസോര്‍ട്ടില്‍വെച്ചാണ് പ്രതി പിടിയിലായത്. 12,500 രൂപയും പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും ഇയാളില്‍നിന്നും കസ്റ്റഡിയിലെടുത്തു.

സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതിനുശേഷമാണ് പ്രതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ ഉണ്ടെന്ന് പൊലീസിന് മനസ്സിലായത്. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ തിരിച്ചറിയല്‍ പരേഡിനു ഹാജരാക്കും. മൊയ്തുവിനെ കാണിച്ചുകൊടുത്ത വടകര ബാങ്ക് റോഡ് സ്വദേശി ചാത്തോത്ത് മുഹമ്മദ് അറാഫത്ത്, മൊയ്തുവിനെ വെട്ടാന്‍ മുഖത്ത് തുണിയിട്ട എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി അനീഷ് തോമസ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പിടികൂടിയത്.

കഴിഞ്ഞ ഡിസംബര്‍16ന് രാത്രി 9.30 ഓടെയാണ് സ്ഥാപനം പൂട്ടി മടങ്ങുകയായിരുന്ന മൊയ്തുവിനെ കാറിലത്തെിയ സംഘം വീടിന് മുന്‍വശത്തുവെച്ച് വെട്ടിപ്പരിക്കേല്‍പിച്ച് പണവുമായി കടന്നത്. തുടര്‍ന്ന്, പ്രതികള്‍ കോഴിക്കോട്, മാനന്തവാടി, കുട്ട വഴി കര്‍ണാടകയിലേക്ക് കടന്ന് ചിക്കമഗളൂരുവിലത്തെി പിരിയുകയായിരുന്നു. പ്രതി മനാഫും രണ്ടു പേരും ഗോവ വഴി മുംബൈയിലേക്ക് കടന്നു. വീണ്ടും ചിക്കമഗളൂരുവിലത്തെിയ പ്രതികളില്‍ ചിലര്‍ ഇഞ്ചിത്തോട്ടത്തില്‍ കാര്‍ ഒളിപ്പിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തു.

പൊലീസിന്‍െറ നീക്കങ്ങള്‍ മനസ്സിലാക്കി കാര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച് സംഘം പിരിയുകയും ചെയ്തു. തുടര്‍ന്ന്, മനാഫ് വയനാട്ടിലത്തെുകയും കാര്‍ ഡ്രൈവര്‍ അനീഷ് തോമസിനൊപ്പം മട്ടാഞ്ചേരിയിലേക്ക് മടങ്ങുകയുമായിരുന്നു. ഈ കേസിലെ പ്രതികളില്‍ അഞ്ചുപേരും വിദേശത്തുനിന്നാണ് പരിചയപ്പെട്ടത്. വടകരയില്‍ വിദേശ കറന്‍സി വിനിമയ ലൈസന്‍സുള്ള ഏക വ്യക്തിയാണ് അക്രമത്തിനിരയായ മൊയ്തു. മൊയ്തുവിന്‍െറ കൈയില്‍ നല്ലരീതിയില്‍ പണം ഉണ്ടാകുമെന്ന് മനസ്സിലാക്കി മനാഫ് മറ്റുള്ളവരെ വിവരം അറിയിച്ച് ഒരുസംഘമാവുകയായിരുന്നു.

ചുരുങ്ങിയത്, എട്ട് ലക്ഷം രൂപയെങ്കിലും കവര്‍ച്ച ചെയ്യന്‍ പറ്റുമെന്നായിരുന്നു പ്രതികളുടെ പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. മറ്റു മൂന്നുപ്രതികള്‍ക്കായി നേരത്തേ ലുക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. എസ്.ഐ മാരായ സുധാകരന്‍, വിജയന്‍, സി.പി.ഒമാരായ യൂസഫ്, രാജീവന്‍, ഷാജി, പ്രദീപന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed