ഓൺലൈൻ വിപണിയിലേക്ക് റിലയൻസ് ജിയോ മാർട്ട്
ന്യൂഡൽഹി: രാജ്യത്തെ റീട്ടെയിൽ വിപണി നോട്ടമിട്ട് റിലയൻസ് ജിയോ. ആമസോൺ ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഭീമാന്മാരെ ഉന്നമിട്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയുള്ള വിൽപന തുടങ്ങിയിരിക്കുകയാണ് ജിയോമാർട്ട്. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മക്കളായ ആകാശും ഇഷയുമാണ് ഫ്യൂവൽ ഇന്ത്യാ ഇവന്റിൽ പുതിയ പദ്ധതി പരിചയപ്പെടുത്തിയത്.
ജിയോമാർട്ട് ആപ്പ് ഉപയോഗിക്കുന്നവർക്ക് 'ടാപ്പ് ആൻഡ് ചാറ്റ്' എന്നൊരു ഓപ്ഷൻ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. സംഭാഷണ സദൃശ്യമാണ് ജിയോമാർട്ടും വാട്‌സാപ്പും ഉപയോഗിച്ച് സാധനങ്ങൾ ഓർഡർ ചെയ്യുന്നതെന്നാണ് ആകാശ് പറഞ്ഞത്. ചാറ്റു ചെയ്യുന്ന സ്വാഭാവികതയോടെ സാധനങ്ങൾ ഓർഡർ ചെയ്യാമെന്നതിനാൽ ആളുകൾക്ക് അത് വളരെ സ്വാഭാവികമായി തോന്നുമെന്നാണ് പറയുന്നത്. ഏതാനും ക്ലിക്കുകൾ കൊണ്ട് സാധനങ്ങൾ വാങ്ങാം. നിലവിൽ പലചരക്കു സാധനങ്ങളും ബ്രെഡ്, ബട്ടർ, ശീതള പാനീയങ്ങൾ ഉൾപ്പടെ ഒരു ദിവസത്തേക്കോ, ആഴ്ചയിലേക്കോ വീട്ടിലേക്കു വേണ്ട എല്ലാ സാധനങ്ങളും വാങ്ങാമെന്നാണ് പറയുന്നത്. ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ വാങ്ങിയ സാധനങ്ങളുടെ ചരിത്രം പരിശോധിച്ച് എന്താണ് വാങ്ങേണ്ടത് എന്ന് നിർദേശിക്കുക പോലും ചെയ്യും.
തുടക്കത്തിൽ ജിയോ മാർട്ട്−വാട്‌സാപ് സേവനം ഉപയോഗിച്ചുള്ള വാങ്ങലിലെ ഏറ്റവും വലിയ ആകർഷണീയത ഷിപ്പിങ് ചാർജ് ഇല്ല എന്നതായിരിക്കും. ഇപ്പോൾ മെറ്റാ എന്ന പേരിൽ അറിയപ്പെടുന്ന ഫെയ്‌സ്ബുക് 5.7 ബല്യൺ ഡോളർ മുടക്കിയാണ് ജിയോ പ്ലാറ്റ്‌ഫോംസിൽ 9.99 ശതമാനം ഓഹരി സ്വന്തമാക്കിയത്. ഇനി, ഏകദേശം 40 കോടിയിലേറെ വരുന്ന വാട്‌സാപ് ഉപയോക്താക്കളിലേക്ക് എത്തി കച്ചവടം പൊടിപൊടിക്കാനായിരിക്കും ഇരു കന്പനികളും ശ്രമിക്കുക. മെറ്റാ കന്പനിക്കു കീഴിലാണ് വാട്‌സാപ് പ്രവർത്തിക്കുന്നത്. ഓർഡർ ചെയ്യുന്ന സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നത് റിലയൻ്‍സ് റീട്ടെയിലിന്റെ നെറ്റ്‌വർക്ക് സംവിധാനം ഉപയോഗിച്ചായിരിക്കും. കാലക്രമത്തിൽ എല്ലാവിധ സാധനങ്ങളും വാട്‌സാപ് വഴി വാങ്ങാവുന്ന രീതിയിലേക്ക് മാറ്റിയേക്കും.