വായു മലിനീകരണം; പ്രതിവർഷം 70 ലക്ഷം പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന
ജനീവ: വായു മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ച് പ്രതിവർഷം 70 ലക്ഷം പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ പുതുക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണ് വായു മലിനീകരണം. ഇത് ശ്വാസകോശ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകും.
കർശന നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ മാനദണ്ഡങ്ങൾ. ഗുണനിലവാരം കണക്കാക്കുന്നതിന് വായുവിലുള്ള പാർട്ടിക്കുലേറ്റ് മെറ്റീരിയൽ, ഓസോൺ, നൈട്രജൻ ഡയോക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് തുടങ്ങിയവയുടെ അളവിന്‍റെ പരിധിയാണ് പുതുക്കിയത്.