കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള നിർദ്ദേശം തള്ളി കർണാടക

കാവേരി നദീജല റഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി)യുടെ നിർദേശപ്രകാരം തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാവേരി നദിയിൽ ആവശ്യത്തിന് വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.കെ. ശിവകുമാറിന്‍റെ മറുപടി. നവംബർ ഒന്നുമുതൽ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് സിഡബ്ല്യുആർസി തിങ്കളാഴ്ച കർണാടകയോട് ശിപാർശ ചെയ്തതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാറിന്‍റെ പ്രസ്താവന.
കൃഷ്ണരാജ സാഗർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അയൽസംസ്ഥാനത്തേക്ക് വെള്ളം വിട്ടുനൽകാൻ പര്യാപ്തമല്ലെന്ന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന ശിവകുമാർ പറഞ്ഞു. കെആർഎസ്, കബനി അണക്കെട്ടുകളിൽ നിന്ന് 815 ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് സ്വാഭാവികമായി ഒഴുക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാവേരി നദീതടത്തിൽ 51 ടിഎംസി വെള്ളമേ ബാക്കിയുള്ളൂ. നിലവിൽ സംഭരിക്കുന്ന വെള്ളം കൊണ്ട് സംസ്ഥാനത്തിനു കുടിവെള്ളത്തിന്‍റെ ആവശ്യകത നിറവേറ്റേണ്ടതുണ്ടെന്നും ശിവകുമാർ പറഞ്ഞു. പ്രതിദിനം 13,000 ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്.
sdfsf