‘ഗൃഹ ലക്ഷ്മി’ക്ക് ഇന്ന് ആരംഭം; കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2000; രാഹുൽ ഗാന്ധി പങ്കെടുക്കും

കർണാടകയിൽ ഒരു കോടിയിലേറെ വീട്ടമ്മമാരെ ഉൾപ്പെടുത്തി പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതിക്ക് ബുധനാഴ്ച മൈസൂരിൽ തുടക്കമാകും. 1.1 കോടി അംഗങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുക. ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചൊവ്വാഴ്ച മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. നടപ്പ് സാമ്പത്തിക വർഷം ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്കായി 17,500 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. മേയിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഗൃഹ ലക്ഷ്മി’ പദ്ധതി. പദ്ധതി തുടക്കം കുറിക്കുന്ന ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ‘യുവ നിധി’ പദ്ധതിയും നടപ്പാക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.
ADSADSADAS