അവിഹിതം അച്ഛനെ അറിയിക്കുമെന്ന് മകന്‍; ഒമ്പതുവയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു


ഹൈദരാബാദ്: അവിഹിതം ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ ഒമ്പതുവയസുകാരനായ മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു. തെലങ്കാന നൽഗോണ്ടയിലെ ബുദ്ദറാം ഗ്രാമത്തിലായിരുന്നു അതിദാരുണമായ കൊലപാതകം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

അറസ്റ്റിലായ സ്ത്രീയും 60 വയസ്സുകാരനും തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിലാണ്. ഈ ബന്ധം നേരത്തെ ഭർത്താവ് അറിഞ്ഞിരുന്നു. തുടർന്ന് 60 വയസ്സുകാരനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് അവഗണിച്ച് സ്ത്രീ കാമുകനുമായുള്ള അടുപ്പം തുടരുകയായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മകന്റെ കൊലപാതകത്തിന് കാരണമായ സംഭവമുണ്ടായത്. ഭർത്താവില്ലാത്ത സമയം വീട്ടിലെത്തിയ 60 വയസ്സുകാരനെയും സ്ത്രീയെയും മകൻ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഒമ്പതുവയസുകാരൻ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് അമ്മയുടെ പ്രണയലീലകൾക്ക് സാക്ഷിയായത്. സംഭവം കണ്ടതോടെ മകൻ ഒച്ചവെയ്ക്കുകയും ഇത് അച്ഛനോട് പറയുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതയായാണ് സ്ത്രീ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മകന്റെ മരണം ഉറപ്പായശേഷം സ്ത്രീ അയൽക്കാരെ വിളിച്ചുകൂട്ടുകയും മകൻ എഴുന്നേൽക്കുന്നില്ലെന്ന് പറഞ്ഞ് കരയുകയും ചെയ്തു. തുടർന്ന് അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഒമ്പതുവയസുകാരൻ മരിച്ചനിലയിലായിരുന്നു. മകന് എന്തോ അസുഖമുണ്ടെന്നായിരുന്നു ഇവർ അയൽക്കാരോട് പറഞ്ഞത്. മകന്റെ മരണവിവരമറിഞ്ഞെത്തിയ പിതാവ് സംഭവത്തിൽ തുടക്കംമുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവർ കുറ്റംസമ്മതിച്ചത്. 

അതേസമയം, കൊലപാതകത്തിൽ കാമുകന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

You might also like

Most Viewed