ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

ചാരുംമൂട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. കോട്ടയം ഏറ്റുമാന്നൂർ പന്നിക്കുഴിയിൽ സജി ബാലകൃഷ്ണനാ (45)ണ് നൂറനാട് പോലീസിൻ്റെ പിടിയിലായത്. ഏറ്റുമാന്നൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇയാളിൽനിന്നും റെയിൽവേയുടെ പേരിലുള്ള വ്യാജ ഐഡന്റിറ്റി കാർഡും പോലീസ് പിടിച്ചെടുത്തു.
തട്ടിപ്പിനിരയായ നൂറനാട് ഇടക്കുന്നം ഉമേഷ് ഭവനിൽ ഉമേഷ് (30) എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സജി അറസ്റ്റിലാകുന്നത്. മൂന്ന് വർഷം മുന്പാണ് റെയിൽവേയിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് ഉമേഷിൽനിന്ന് പണം തട്ടിയത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉമേഷിനെ ഇയാൾ വലയിലാക്കിയത്. ഉമേഷ് ആദ്യതവണ ഒന്നര ലക്ഷം രൂപ നൽകി. ബാക്കി പണം സജിയുടെ ഭാര്യ കോട്ടയം സ്വദേശിയായ ലതയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ചെന്നൈ, മധുര, സേലം, എന്നിവിടങ്ങളിലെ റെയിൽവേ ബോർഡ് ആസ്ഥാനങ്ങളിൽ റിക്രൂട്ട്‌മെന്റിന് ഹാജരാകണമെന്ന് കാണിച്ച് ഉമേഷിന് കത്തുകൾ സജി അയച്ചിരുന്നു. ഇവിടങ്ങളിൽ റിക്രൂട്ട്‌മെന്റിന് ഉമേഷ് എത്തുന്പോൾ സജി അവിടെയുണ്ടാകും. ഉമേഷിനെ പറത്ത് നിർത്തി ഓഫീസിനള്ളിൽ കയറുന്ന സജി മണിക്കൂറുകൾ കഴിഞ്ഞ് പുറത്തിറങ്ങി വന്ന് റിക്രൂട്ട്‌മെന്റ് മാറ്റി വച്ചതായി അറിയിക്കും. കത്തുകൾ വ്യാജമായിരുന്നുവെന്ന് മനസ്സിലായതിനെ തുടർന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.