പ്രവാചക നിന്ദ: സോഷ്യല്‍ മീഡിയയെ പഴിചാരി മാതൃഭൂമി


 കൊച്ചി:പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നത് എന്ന ആരോപണമുയര്‍ന്ന കമന്റ് പ്രസിദ്ധീകരിച്ചതില്‍ സോഷ്യല്‍ മീഡിയയെ പഴിചാരി മാതൃഭൂമി. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പോസ്റ്റു ചെയ്തവര്‍ക്കെതിരെ എത്രയും പെട്ടെന്ന് ഉചിതമായ നിയമനടപടി കൈക്കൊള്ളണമെന്ന് മാതൃഭൂമി മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ് മാതൃഭൂമി ഇതുസംബന്ധിച്ച ഖേദനപ്രകടനം പ്രസിദ്ധീകരിച്ചത്. ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ കമന്റ് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വിവാദമായത് എന്നിരിക്കെയാണ് പത്രം കുറ്റം സോഷ്യല്‍ മീഡിയയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. ‘ സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പോസ്റ്റു ചെയ്തവര്‍ക്കെതിരെ എത്രയും പെട്ടെന്ന് ഉചിതമായ നിയമനടപടി കൈക്കൊള്ളണമെന്ന് മാതൃഭൂമി മാനേജ്‌മെന്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.’  എന്നാണ് ഖേദപ്രകടനത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. വിവാദ പരാമര്‍ശങ്ങള്‍ മാതൃഭൂമിയുടെ നഗരം പേജില്‍ ആപ്‌സ്‌ടോക് എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചുവന്നതില്‍ ഖേദം പ്രകടനം നടത്തിക്കൊണ്ടാണ് മാതൃഭൂമി സോഷ്യല്‍ മീഡിയയെ പഴിചാരിയിരിക്കുന്നത്. നബിയെ നിന്ദിക്കുന്ന കമന്റ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചതോടെ വ്യാഴാഴ്ചത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തിനൊപ്പമാണ് മാതൃഭൂമി സോഷ്യല്‍ മീഡിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. നഗരം പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ നിന്നും എടുത്തതാണെന്നു മാതൃഭൂമി അവകാശപ്പെടുന്നുണ്ടെങ്കിലും എഴുതിയ ആളുടെ പ്രൊഫൈല്‍ പേര് ഉള്‍പ്പെടുത്താതെയാണ് ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത്. മാതൃഭൂമി തന്നെ ഇത്തരമൊരു കുറിപ്പുണ്ടാക്കി പ്രസിദ്ധീകരിച്ചതാണെന്ന തരത്തിലുള്ള ആരോപണവുമായി എസ്.എസ്.എഫ് പോലുള്ള സംഘടനകള്‍ രംഗത്തുവരികയും ചെയ്തിരുന്നു. മുസ്‌ലിം സമുദായത്തിലെ ബഹുഭാര്യത്തിനെതിരെ ജസ്റ്റിസ് കമാല്‍ പാഷയുടെ പരാമര്‍ശം വന്നതിന്റെ പശ്ചാത്തലത്തിലാണ് മാതൃഭൂമി പത്രം ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ പ്രസിദ്ധീകരിച്ചത്.

You might also like

Most Viewed