ആറ് വര്‍ഷങ്ങൾക്ക് ശേഷം കാരബാവോ കപ്പ് നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

നീണ്ട ആറ് വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് കാരബാവോ കപ്പില്‍ മുത്തമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഞായറാഴ്ച വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു യുണൈറ്റഡിന്റെ ജയം. യുണൈറ്റഡിന്റെ ആറാം ലീഗ് കിരീടമാണിത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കാസമിറോ നേടിയ ഗോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. ഹെഡറിലൂടെയായിരുന്നു താരം ന്യൂകാസില്‍ വല കുലുക്കിയത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. ഇക്കുറി സ്വെന്‍ ഗോട്‌സ്മാന്റെ സെല്‍ഫ് ഗോളായിരുന്നു യുണൈറ്റഡിന്റെ അക്കൗണ്ടിലേക്കെത്തിയത്. രണ്ട് ഗോളിന് മുന്നിലായ യുണൈറ്റഡ് പിന്നീട് മികച്ച രീതിയില്‍ പ്രതിരോധിച്ചാണ് കിടിലന്‍ ജയം സ്വന്തമാക്കിയത്.
2017ലെ യുറോപ്പ ലീഗില്‍ ചാമ്പ്യന്മാരായതിന് ശേഷം ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു പ്രധാന കിരീടത്തില്‍ മുത്തമിടുന്നത്. കോച്ച് എറിക് ടെന്‍ഹാഗിന് കീഴില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന യുണൈറ്റഡ് ഫൈനലിലും തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ച വെച്ചാണ് കിരീടം നേടിയത്. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്ന റെഡ് ഡെവിള്‍സ്, നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാമതുമുണ്ട്. അതേ സമയം കാരബാവോ കപ്പിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിച്ചതോടെ ഹോസെ മൗറീന്യോയ്ക്ക് ശേഷം ഓള്‍ഡ് ട്രാഫോഡിലേക്ക് കിരീടമെത്തിക്കുന്ന ആദ്യ പരിശീലകനായി എറിക് ടെന്‍ ഹാഗ് മാറി.
fghdfhdf