കൊവിഡ് രണ്ടാം തരംഗത്തിൽ രോഗമുക്തി നിരക്ക് താഴുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ രോഗമുക്തി നിരക്ക് ആശങ്കാജനകാം വിധം താഴുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. 96% രോഗമുക്തി ഉണ്ടായിരുന്നത് തൊണ്ണൂറ്റിയൊന്ന് ശതമാനത്തിലെത്തിയതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണന്നും ഡോ ഹർഷ് വർധൻ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്. കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായത് ഉദാസീന മനോഭാവം മൂലമാണെന്ന് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. വാക്സീന്‍ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരും മുറുകുകയാണ്. മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്. ക്ഷാമമെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും 19 മില്യണ്‍ ഡോസ് വാക്സീന്‍ വിതരണത്തിന് നല്‍കിയിട്ടുണ്ടെന്നും 24 മില്യണ്‍ ഡോസ് സ്റ്റോക്കുണ്ടെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം.