ജസ്റ്റീസ് രേവതി മോഹിത് ദരേയെ കേസിൽ നിന്നും മാറ്റിയത് വിവാദമാകുന്നു

ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ പുനപരിശോധന ഹർജികൾ പരിഗണിച്ചിരുന്ന ബോംബൈ ഹൈക്കോടതി ജഡ്ജിയെ കേസിൽ നിന്നും മാറ്റിയത് വിവാദമാകുന്നു. കേസിലെ സി.ബി.ഐ അന്വേഷണത്തെ നിരന്തരം വിമർ ശിച്ചിരുന്ന ജസ്റ്റീസ് രേവതി മോഹിത് ദരേയെയാണ് മാറ്റിയത്. ഇതിൽ സംശയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ജഡ്ജി മാറ്റത്തെ ചോദ്യംചെയ്തു.
സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട, അഞ്ച് പുനപരിശോധന ഹർജികളിലാണ് ജസ്റ്റീസ് രേവതി മോഹിത് ദരെ വാദം കേട്ടിരുന്നത്. മൂന്ന് മാസമായി ഈ കേസ് പരിഗണിച്ച രേവതി കഴിഞ്ഞ ആഴ്ച മുതൽ തുടർച്ചയായി വാദം കേട്ടുവരികയായിരുന്നു. വ്യക്തത ഇല്ലാത്ത അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചതടക്കം കേസിൽ സി.ബി.ഐ സ്വീകരിച്ച സംശയാസ്പദമായ നിലപാടുകളെ ജസ്റ്റീസ് രേവതി പല തവണ വിമർശിച്ചിരുന്നു. പുറമെ സൊഹ്റാബുദ്ദീൻ കേസിലെ വിചാരണ നടപടി റിപ്പോർട്ട് ചെയ്യാൻ കീഴക്കോടതി മാധ്യമങ്ങൾക്കേർപ്പെടുത്തിയ വിലക്ക് നീക്കിയതും ജസ്റ്റിസ് രേവതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ജഡ്ജിയെ മാറ്റിയതിൽ സംശയം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. “സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മറ്റൊരു ജഡ്ജി കൂടി ഇരയായിരിക്കുന്നു. പ്രതിയായിരുന്ന അമിത് ഷായോട് നേരിട്ട് ഹാജരാക്കാൻ നിർദേശിച്ച ജസ്റ്റീസ് ജെ.ടി ഉൽപതിനെ മാറ്റി. ഇപ്പോൾ ജസ്റ്റീസ് രേവതിയെയും മാറ്റി. കേസിൽ ഗുരുതര സംശയങ്ങൾ ഉന്നയിച്ച ജഡ്ജി ലോയ മരിച്ചു” രാഹുൽ ട്വീറ്റ് ചെയ്തു.