ബഹ്റൈനിൽ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചത് പതിനഞ്ചായിരത്തോളം പേർ
മനാമ: രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപ്പിച്ച സാഹചര്യത്തിൽ നിരവധി പേർ ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി. രണ്ടായിരത്തി ഇരുപത് ഡിസംബർ മുപ്പത്തിയൊന്ന് വരെയാണ് പൊതുമാപ്പിന്റെ ഇളവുകൾ ലഭിക്കുന്നത്. പതിഞ്ചായിരത്തിലധികം പേരാണ് ഇതുവരെയായി പൊതുമാപ്പിന്റെ സൗകര്യം ഉപയോഗിച്ച് നിയമവിധേയരായി മാറിയവർ.
കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും, ഇതിൽ പലർക്കും ഫ്ളെക്സി വിസയിലേയ്ക്ക് മാറാൻ സാധിച്ചിട്ടുണ്ടെന്നും എൽ.എം.ആർ.എ അധികൃതർ പറഞ്ഞു. ഇതിന് മുന്പ് രണ്ടായിരത്തി പതിനഞ്ചിലായിരുന്നു ബഹ്റൈനിൽ അനധികൃത താമസക്കാർക്കായി പൊതുമാപ്പ് സൗകര്യം നൽകിയിരുന്നത്. ആറ് മാസത്തേക്ക് നൽകിയിരുന്ന ഈ സൗകര്യം ഉപയോഗിച്ചത് നാൽപ്പത്തിരണ്ടായിരത്തി പത്തൊന്പത് പേരായിരുന്നു. നിലവിൽ രാജ്യത്ത് അന്പത്തിയഞ്ചായിരം അനധികൃത വിദേശ തൊഴിലാളികൾ ഉണ്ടെന്നതാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.