ദുബൈയിൽ 672 തടവുകാർക്ക് മോചനം
ദുബൈ: യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 672 തടവുകാർക്ക് മോചനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മോചിതരാക്കപ്പെടുന്ന തടവുകാർക്ക് സമൂഹവുമായി ഇഴുകിച്ചേരാൻ ഇത് അവസരമൊരുക്കും. മാപ്പ് നൽകപ്പെട്ട തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് ദുബായ് പോലീസുമായി ചേർന്ന് ദുബായ് പ്രോസിക്യൂഷനും നടപടികൾ തുടങ്ങിയതായും അറ്റോർണി ജനറൽ ഇസ്സാം ഇസ്സ അൽ ഹുമൈദാന്‍ അറിയിച്ചു.
വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന 870 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് 43 തടവുകാർക്ക് ജയിൽ മോചനം നൽകാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും നിർദേശിച്ചിട്ടുണ്ട്.