കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കരുതെന്ന് സൗദി തൊഴിൽ മന്ത്രാലയം

സൗദിയിൽ തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കരുതെന്ന് തൊഴിൽ മന്ത്രാലയം. ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണ്. കടുത്ത ശിക്ഷാ നടപടികൾ ഇത്തരം നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പരിഷ്കരിച്ച തൊഴിൽ നിയമപ്രകാരം തൊഴിലാളികളുമായി ഉടമക്ക് വ്യവസ്ഥാപിതമായ തൊഴിൽ കരാർ ഉണ്ടായിരിക്കൽ നിർബന്ധമാണ്.
തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിർബന്ധിച്ച് തൊഴിൽ ചെയ്യിപ്പിക്കൽ, ജീവനക്കാരിൽ നിന്ന് നിർബന്ധിത ഫീസോ ചെലവുകളോ ഈടാക്കൽ, നിയമപരമായ അവധി നൽകാതിരിക്കൽ, വിസ കച്ചവടം നടത്തുന്നതും മനുഷ്യകടത്തിൻ്റെ പരിധിയിൽ വരും. തൊഴിലാളികളിൽ മെഡിക്കൽ പരീക്ഷണം നടത്തൽ, തൊഴിലാളിയുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കൽ, ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിർബന്ധിക്കൽ, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കൽ തുടങ്ങിയവും ഇതേ നിയമലംഘനത്തിൽപ്പെടും. ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
giygi